യുഎപിഎ: ഇടതു സര്‍ക്കാര്‍ നിലപാട് കാപട്യമെന്ന് അജ്മല്‍ ഇസ്മായീല്‍

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരേ യുഎപിഎ ആകാം എന്നാണോ സിപിഎം നയം എന്നു വ്യക്തമാക്കണം

Update: 2022-07-26 10:20 GMT

തിരുവനന്തപുരം: മാവോവാദി ബന്ധത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട രൂപേഷിന്റെ പേരില്‍ ചുമത്തപ്പെട്ട യുഎപിഎ പിന്‍വലിച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച ഇടതു സര്‍ക്കാര്‍ നിലപാട് കാപട്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. യുഎപിഎ യ്‌ക്കെതിരാണെന്ന് പ്രസ്താവന ഇറക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്. കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല കോടതി വിധിയെന്ന ഇടതുസര്‍ക്കാര്‍ വാദം അപഹാസ്യമാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരേ യുഎപിഎ ആകാം എന്നാണോ സിപിഎം നയം എന്നു വ്യക്തമാക്കണം.

യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകര നിയമങ്ങള്‍ക്കെതിരായ സിപിഎമ്മിന്റെയും ഇടതു പക്ഷത്തിന്റെയും നിലപാട് അറിയാന്‍ പൊതു സമൂഹത്തിന് താല്‍പര്യമുണ്ട്. സംസ്ഥാനത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളില്‍ പോലും അപ്പീല്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്ത ഇടതു സര്‍ക്കാരാണ് യുഎപിഎ പുനസ്ഥാപിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് എന്നത് ആശങ്കാജനകമാണ്.

സിപിഎമ്മിന്റെ വാക്കുകള്‍ സത്യസന്ധമാണെങ്കില്‍ രൂപേഷിനെതിരായ യുഎപിഎ പുനസ്ഥാപിക്കണമെന്ന അപ്പീല്‍ പിന്‍വലിക്കാല്‍ ആര്‍ജ്ജവം കാണിക്കണമെന്നും അജ്മല്‍ ഇസ്മായില്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News