ലുഖ്മാന്‍ പള്ളികണ്ടിക്കെതിരേ യുഎപിഎ: പ്രതിഷേധവുമായി സാംസ്‌കാരിക നായകര്‍

വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടല്‍ കൊല സംബന്ധിച്ച് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സുപ്രിം കോടതിയുടെ 2014ലെ പിയുസിഎല്‍ കേസില്‍ ഉണ്ടായ വിധിന്യായത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. സര്‍ക്കാര്‍ ഈ ബാധ്യത നിറവേറ്റണമെന്ന് ആവശ്യപ്പെടുന്നത് ഒരു ജനാധിപത്യ അവകാശമാണ്. ഈ അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്തുന്നത് അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.

Update: 2019-03-24 16:39 GMT

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ചതിന് സാമൂഹ്യപ്രവര്‍ത്തകനായ ലുഖ്മാനെതിരേ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ നടപടി അത്യന്തം അപലപനീയമാണെന്ന് സാംസ്‌കാരിക നായകര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടല്‍ കൊല സംബന്ധിച്ച് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രവുമല്ല സുപ്രിം കോടതിയുടെ 2014ലെ പിയുസിഎല്‍ കേസില്‍ ഉണ്ടായ വിധിന്യായത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. സര്‍ക്കാര്‍ ഈ ബാധ്യത നിറവേറ്റണമെന്ന് ആവശ്യപ്പെടുന്നത് ഒരു ജനാധിപത്യ അവകാശമാണ്. ഈ അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്തുന്നത് അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.

മാത്രവുമല്ല തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ കൊലകള്‍ അരങ്ങേറുകയും ആ കാര്യത്തില്‍ സുപ്രിംകോടതി വിധി അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നത് അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷമാണ്.

കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്കും സാമൂഹ്യ ബോധത്തിനും നിരക്കാത്ത നടപടിയാണിത്. ഇത്തരത്തിലുള്ള സമീപനം ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്നതാണ്. പോലിസിന് നാളെ ഏതൊരാളെയും ആക്രമിക്കുന്നതിനും കൊലപ്പെടുത്തുന്നതിനുമുള്ള ലൈസന്‍സ് നല്‍കുന്നതിന് തുല്യമാണ് ഈ നീതിനിഷേധം. ഇതിനെതിരേ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കുന്നവരെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തി തടവില്‍ അടയ്ക്കുന്നതിലൂടെ വളരെ അപകടകരമായ ഒരു സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാരിന് ഒട്ടും അനുയോജ്യമല്ലാത്ത ഈ നടപടി ഉടനടി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ലുഖ്മാനെതിരെ യുഎപിഎയും രാജ്യദ്രോഹ കുറ്റവും ചുമത്തിയ നടപടി നിരുപാധികം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ബി ആര്‍ പി ഭാസ്‌ക്കര്‍, സച്ചിദാനന്ദന്‍, ടി ടി ശ്രീകുമാര്‍. മീനാകന്ദ സ്വാമി, ഗ്രോ വാസു, പ്രഫ. പി കോയ, ജെ ദേവിക, നിഖില ഹെന്‍ട്രി, പി കെ പോക്കര്‍. രേഖാ രാജ്, മൈത്രി പ്രസാദ്, അഡ്വ.പി എ പൗരന്‍, എം എന്‍ രാവുണ്ണി, കെ പി സേതുനാഥ്, അഡ്വ. തുഷാര്‍ നിര്‍മ്മല്‍, ജോളി ചിറയത്ത്, സുല്‍ഫത്ത്, എന്‍ സുബ്രഹ്മണ്യന്‍, കെ സി ഉമേഷ് ബാബു, സുനില്‍ കുമാര്‍, അഡ്വ.കസ്തൂരി ദേവന്‍, ഡി സുരേന്ദ്രനാഥ്, പ്രേമന്‍ പാതിരിയാട്, അജയന്‍ മണ്ണൂര്‍, പി ജെ മാനുവല്‍, വി സി ജെന്നി, ഡോ. ഹരി പി ജി, സി എസ് മുരളി, സി പി റഷീദ്, ശ്രീകാന്ത് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Tags: