പൗരത്വ ഭേദഗതി നിയമം: ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുമായി അഭിമുഖം നടത്തിയ തമിഴ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ കേസ്‌

അനുവാദമില്ലാതെ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ച് അഭിമുഖം നടത്തിയന്നാണ് വില്ലേജ് ഓഫിസര്‍ പോലിസില്‍ പരാതിപ്പെട്ടത്

Update: 2019-12-30 17:50 GMT

ചെന്നൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളുടെ അഭിപ്രായം ആരായാന്‍ പോയ തമിഴ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ജൂനിയര്‍ വികടര്‍ മാസികയിലെ റിപ്പോര്‍ട്ടര്‍ സിന്ധു, ഫോട്ടോഗ്രാഫര്‍ രാംകുമാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണ് ഇരുവര്‍ക്കെതിരേയും ചുമത്തിയിട്ടുള്ളത്.

അനുവാദമില്ലാതെ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ച് അഭിമുഖം നടത്തിയന്നാണ് വില്ലേജ് ഓഫിസര്‍ പോലിസില്‍ പരാതിപ്പെട്ടത്. പിന്നീട് പോലിസ് എത്തി രണ്ടു പേര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത് അണ്ണാ ഡിഎംകെയുടെ പ്രതികാര നടപടിയാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി ട്വീറ്റ് ചെയ്തു. സത്യം പുറത്തു കൊണ്ട് വരാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കിനമൊഴി ഡിജിപിക്ക് കത്തയച്ചു. മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ശക്തമായി അപലപിക്കപ്പെടണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.

Tags:    

Similar News