ഷോപ്പിങ് മാളില്‍ പോലിസുകാരനെ മര്‍ദിച്ച സംഭവം; രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2026-02-15 14:50 GMT

തിരുവനന്തപുരം: ഷോപ്പിങ് മാളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകും പോലിസുകാരനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിനയ്, സുര്‍ജിത് എന്നിവരെയാണ് വഞ്ചിയൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. മിഥുന്‍ റോയിക്കെതിരേ കേസെടുത്തതില്‍ പോലിസ് സേനക്കുള്ളില്‍ തന്നെ കടുത്ത അമര്‍ഷം ഉയര്‍ന്നതിനു പിന്നാലെയാണ് അറസ്റ്റ്.

എആര്‍ ക്യാംപിലെ പോലിസുകാരനായ മിഥുന്‍ റോയിക്കാണ് മാളില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരേ പോലിസ് കേസെടുത്തിരുന്നു. മിഥുന്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പരാതി. ഇതില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം മിഥുനെതിരേ കേസെടുത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മിഥുനെതിരേ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്ന് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞിരുന്നു. സംഭവത്തില്‍ ഫോര്‍ട്ട് എസിപിയോട് കമ്മീഷണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കുടുംബത്തോടൊപ്പം മാളിലെത്തിയ പോലിസുകാരനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. പുതുവല്‍സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്‌ഐക്കാരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിയ പോലിസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നായിരുന്നു മിഥുന്‍ റോയിയുടെ പരാതി.

Tags: