ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

Update: 2022-07-02 11:27 GMT

സലാല: മരുഭൂമിയില്‍ നെറ്റ് വര്‍ക്ക് സര്‍വേയുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പോയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. തമിഴ്‌നാട് തിരുനെല്‍ വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദര്‍(30) തമിഴ്‌നാട് ട്രിച്ചി രാധനെല്ലൂര്‍ സ്വദേശി ഗണേഷ് വര്‍ധാന്‍(33) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന നിസാന്‍ പെട്രോള്‍ വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്നാണ് അപകടം സംഭവിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വാഹനത്തിന് കുറച്ച് അകലെ നിന്ന് കണ്ടെത്തുകയായിരുന്നു. 

ഒമാന്റെ ബോര്‍ഡര്‍ ഭാഗമായ ഒബാറിലാണ് ജുണ്‍ 28 ചൊവ്വാഴ്ച സര്‍വേ ജോലിക്കായി പോയത്. അതിനു ശേഷം ഇവരെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. സുഹൃത്തുക്കളും കമ്പനിയും ഇതുവരെ തിരച്ചിലിലായിരുന്നു. 

ഈ ഭാഗങ്ങളില്‍ കനത്ത ചൂടാണ് കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്. വെഹിക്കിള്‍ മോണിറ്ററിംഗ് സിസ്റ്റം ( ഐ.വി.എം.എസ്) സിഗ്‌നല്‍ കാണിക്കാതിരുന്നത് കൊണ്ട് ഇവരുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കമ്പനി അധികൃതകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഉന്നതങ്ങളില്‍ പരാതി നല്‍കി ഇന്ന് തിരച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടയിലാണ് മരുഭൂമിയില്‍ ഇവര്‍ മരിച്ച് കിടക്കുന്നത് സ്വദേശികള്‍ കണ്ടത്.

ഇവരുടെ മ്യതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രയില്‍ എത്തിച്ചതായി ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ സനാതനന്‍ അറിയിച്ചു. 

Similar News