വീട്ടില്‍ മതപ്രഭാഷണം നടത്തിയ യുപി, ഐഎഎസ് ഉദ്യോഗസ്ഥനെതിരേ രണ്ടംഗ എസ്‌ഐടി അന്വേഷണം

Update: 2021-09-29 02:48 GMT

ലഖ്‌നൗ: വീട്ടില്‍ മുസ് ലിംകളോട് മതപ്രഭാഷണം നടത്തിയ ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ യുപി പോലിസ് എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എം ഡി മുഹമ്മദ് ഇഫ്തിഖറുദ്ദീന്‍ ഐഎഎസിനെതിരെയാണ് ഹിന്ദുത്വരുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മതംമാറ്റത്തിന് പ്രേരിപ്പിക്കുന്ന പ്രഭാഷണം നടത്തിയെന്ന തരത്തിലാണ് അദ്ദേഹത്തിനെതിരേ പരാതി നല്‍കിയത്. സംഭവം ഗൗരവമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു. 

രണ്ട് അംഗങ്ങളുള്ള ഒരു പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. എസ്‌ഐടി അന്വേഷണം നടത്തി ഏഴ് ദിവസത്തിനുളളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. സിബി സിഐഡി ഡയറക്ടര്‍ ജനറല്‍ ജി എല്‍ മീണയാണ് അന്വേഷണ സംഘം മേധാവി. കാന്‍പൂര്‍ എഡിജി ഭാനു ഭാസ്‌കറാണ് മറ്റൊരംഗം.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ തിങ്കളാഴ്ച വൈകീട്ട് കാന്‍പൂര്‍ പോലിസ് കമ്മീഷണര്‍ അസിം കുമാര്‍ അരുണ്‍ ഉത്തരവിട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചത്. 

മുഹമ്മദ് ഇഫ്തിഖറുദ്ദീന്‍ മതപ്രഭാഷണം നടത്തുന്നതിന്റെ വീഡിയോ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. മഠമന്ദിര്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഭൂപേഷ് അസ്വതിയാണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. 15ഓളം ഇസ്‌ലാം മത വിശ്വാസികളോടാണ് മുഹമ്മദ് ഇഫ്തിഖറുദ്ദീന്‍ സംസാരിക്കുന്നത്. മത തത്വങ്ങളാണ് സംസാര വിഷയം. മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന തരത്തിലാണ് മുഹമ്മദ് ഇഫ്തിഖറുദ്ദീനെതിരേ ഹിന്ദുത്വര്‍ പരാതി നല്‍കിയത്.

Tags:    

Similar News