കൊളംബിയയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ വെടിവച്ച് കൊന്നു

Update: 2022-08-29 02:53 GMT

ബൊഗോട്ട: കൊളംബിയയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ അക്രമിസംഘം വെടിവച്ച് കൊന്നു. ഓണ്‍ലൈന്‍ റേഡിയോ സ്‌റ്റേഷന്‍ ഡയറക്ടര്‍ ലെയ്‌നര്‍ മോണ്ടെറോ, ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റിന്റെ ഡയറക്ടര്‍ ദിലിയ കോണ്‍ട്രേറാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മഗ്ദലേന നഗരത്തിലെ ഫന്‍ഡാസിയോന്‍ പ്രദേശത്താണ് സംഭവം. മൊണ്ടെറോയും കൊണ്‍ടെറാസും ഹൈവേയിലൂടെ സഞ്ചരിക്കവെ കാറിന് നേരേ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു.

മഗ്ദലേന നഗരത്തിലെ പ്രാദേശിക ഉല്‍സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് പരിപാടിക്കിടെ മോണ്ടെറോയും മറ്റ് ചിലരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി മഗ്ദലീന പോലിസ് കമാന്‍ഡര്‍ പറഞ്ഞു. ഇതോടെ അവര്‍ സംഭവസ്ഥലത്ത് നിന്നും മടങ്ങി. മടക്കയാത്രയ്ക്കിടെ ഇരുവര്‍ക്കും വെടിയേല്‍ക്കുകയായിരുന്നു. അക്രമികള്‍ക്കായി പോലിസ് തിരച്ചില്‍ നടത്തുകയാണ്.

സംഭവത്തില്‍ കൊളംബിയയിലെ മാധ്യമസംഘടനകള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ആഗോള മാധ്യമസ്വാതന്ത്ര്യ പട്ടികയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് കൊളംബിയ. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികളെ കണ്ടെത്താന്‍ മഗ്ദലീനയിലെ പൗരന്‍മാരോട് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പോലിസ് അറിയിച്ചു. കൊലപാതകങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകരുടെ തൊഴിലുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും, കേസ് വേഗത്തില്‍ അന്വേഷിക്കണമെന്ന് ഫൗണ്ടേഷന്‍ ഫോര്‍ പ്രസ് ഫ്രീഡം ആവശ്യപ്പെട്ടു.

Tags:    

Similar News