പെരിന്തല്‍മണ്ണയില്‍ 51 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

Update: 2022-02-22 04:33 GMT

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനക്കായ് എത്തിച്ച 51 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പോലിസിന്റെ പിടിയിലായി. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടില്‍ മുഹമ്മദ് മുസ്തഫ(30)

എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ പത്ത് ലക്ഷം രൂപയിലധികം വിലവരും.

ഗോവ, ബെംഗളൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം ആഡംബര കാറുകളിലും മറ്റും വന്‍ തോതില്‍ എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതായി പോലിസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വിതരണം ചെയ്യുന്ന ചില ഏജന്റുമാര്‍ ചെര്‍പ്പുളശ്ശേരി, ചെത്തല്ലൂര്‍ ഭാഗങ്ങളിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍, സിഐ സുനില്‍പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവില്‍പ്പന സംഘത്തെ പിടികൂടിയത്.

എസ്‌ഐ സി കെ നൗഷാദ്, ജൂനിയര്‍ എസ്‌ഐ ഷൈലേഷ്, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി പി മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, ദിനേഷ് കിഴക്കേക്കര, പെരിന്തല്‍മണ്ണ സ്‌റ്റേഷനിലെ പോലിസുകാരായ മുഹമ്മദ് ഫൈസല്‍, ബൈജു, ബിന്നി മത്തായി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.