പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു; കോച്ചിങ് സെന്റര്‍ ഡയറക്ടര്‍ ഉള്‍പ്പടെ രണ്ടു പേര്‍ അറസ്റ്റില്‍

Update: 2026-02-24 08:34 GMT

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കോച്ചിംഗ് സെന്ററിന്റെ പങ്ക് പുറത്തുവന്നു. പരീക്ഷ ആരംഭിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചതിനാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് നാഗ്പൂരിലെ ഒരു പ്രമുഖ സ്വകാര്യ കോച്ചിംഗ് സെന്ററിന്റെ ഡയറക്ടറെയും അധ്യാപകനെയും പോലിസ് അറസ്റ്റ് ചെയ്തു. കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍ നിഷികാന്ത് മൂണും സഹായി ഫര്‍ഹാന്‍ അക്തറുമാണ് പിടിയിലായത്. വിദ്യാര്‍ഥികളില്‍ നിന്ന് പണം ഈടാക്കിയാണ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറും ഉത്തരങ്ങളും കൈമാറിയിരുന്നത്.

നാഗ്പൂരിലെ സെന്റ് ഉര്‍സുല സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടെ ഒരു വിദ്യാര്‍ഥിനി അസാധാരണമായി പലതവണ ശുചിമുറിയില്‍ പോയത് ഇന്‍വിജിലേറ്റര്‍മാരില്‍ സംശയം ഉയര്‍ത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ വിദ്യാര്‍ഥിനിയുടെ കൈയ്യില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഫോണിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കെമിസ്ട്രി ചോദ്യപേപ്പര്‍ പ്രചരിച്ചിരുന്നതായി സ്ഥിരീകരിച്ചു.

ഫെബ്രുവരി 16നു നടന്ന ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറും ഇതേ ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ചോദ്യപേപ്പര്‍ പ്രചരണം പരിമിതമായ ചില ഗ്രൂപ്പുകളില്‍ മാത്രമായിരുന്നുവെന്നും പരീക്ഷാ നടപടികളെ ഇത് വ്യാപകമായി ബാധിച്ചിട്ടില്ലെന്നും മഹാരാഷ്ട്ര ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. നിലവില്‍ പുനപരീക്ഷ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ബോര്‍ഡ്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കോ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കോ പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

Tags: