അംബാനിക്കു വേണ്ടി ഉത്തരവ് തിരുത്തി; സുപ്രിംകോടതി ജീവനക്കാര്‍ അറസ്റ്റില്‍

അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പങ്ക് പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായതോടെ ചീഫ് ജസ്റ്റിസ് ഇരുവരെയും പിരിച്ചുവിടുകയായിരുന്നു

Update: 2019-04-08 20:01 GMT
അംബാനിക്കു വേണ്ടി ഉത്തരവ് തിരുത്തി; സുപ്രിംകോടതി ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനുമായ അനില്‍ അംബാനിക്കു വേണ്ടി സുപ്രിംകോടതി ഉത്തരവ് തിരുത്തിയ രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍. സുപ്രിംകോടതി അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് ഫയല്‍ ചെയ്ത കേസിലാണ് മാനവ് ശര്‍മ, തപന്‍കുമാര്‍ ചക്രബര്‍ത്തി എന്നിവരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് വെബ്്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമ്പോഴാണ് കൃത്രിമം കാണിച്ചത്. ഇതേത്തുടര്‍ന്ന് ഇരുവരെയും പിരിച്ചുവിട്ടിരുന്നു. എറിക്‌സണ്‍ കേസില്‍ അനില്‍ അംബാനി നേരിട്ട് ഹാജരാവണമെന്ന് ഇക്കഴിഞ്ഞ ജനുവരി ഏഴിന് ആര്‍ എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ വെബ്‌സൈറ്റില്‍ ഉത്തരവ് അപ്്‌ലോഡ് ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ ഈ ഭാഗം തിരുത്തി അംബാനി നേരിട്ട് ഹാജരാവേണ്ടതില്ലെന്നാക്കുകയായിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് ഇത് ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സോണി എറിക്‌സണു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പങ്ക് പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായതോടെ ചീഫ് ജസ്റ്റിസ് ഇരുവരെയും പിരിച്ചുവിടുകയായിരുന്നു.

Tags:    

Similar News