കൊറോണ മാറ്റാന്‍ മലേറിയയുടെ മരുന്ന്; അവകാശവാദവുമായി ട്രംപ്

ഈ മരുന്ന് എത്രമാത്രം ഫലവത്താണെന്ന് സംശയരഹിതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമേരിക്കയിലെ ഏറ്റവും മികച്ച എപ്പിഡെമിയോളജിസ്റ്റ് ടോണി ഫോസി

Update: 2020-03-21 10:48 GMT

വാഷിഗ്ടണ്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മലേറിയെയെ പ്രതിരോധിക്കുന്ന മരുന്നായ ക്ലൊറോക്വിന് കഴിയുമെന്ന അവകാശവാദവുമായി ട്രംപ്. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബേയറില്‍ നിന്നും ലക്ഷകണക്കിന് ക്ലോറോക്വിന്‍ മരുന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഈ മരുന്ന് എത്രമാത്രം ഫലവത്താണെന്ന് സംശയരഹിതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്യത്തിലെ ഏറ്റവും മികച്ച എപ്പിഡെമിയോളജിസ്റ്റ് ടോണി ഫോസി, ഇതേ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മരുന്നിനെ സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ട്രംപ് ആദ്യമായി അവകാശവാദമുന്നയിച്ചത്.

എന്നാല്‍ ഇന്നലെയും പ്രസിഡന്റെ് തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. മരുന്നുകള്‍ ഉപയോഗിക്കുവാന്‍ ഔദ്യോഗിക അനുമതി നല്‍കേണ്ട എഫ്ഡിഎ പക്ഷേ ഇപ്പോഴും ഈ മരുന്നിന് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. എന്നിരുന്നാലും, കൊവിഡ് 19 ചികില്‍സയില്‍ ക്ലോറോക്വിന്‍ ഫലിക്കുമോ എന്നറിയാന്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെന്ന് എഫ്ഡിഎ കമ്മീഷന്‍ സ്റ്റീഫന്‍ ഹാന്‍ പറയുന്നു. മരുന്നിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു വലിയ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കാന്‍ ട്രംപ് നിര്‍ദേശിച്ചതായും പറയുന്നു. നിലവില്‍ ലോകമെമ്പാടും വിവിധ ക്ലിനിക്കുകളിലായി പഠനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യുഎസില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ 400 പേരാണ് ഇതിനായി ശ്രമിക്കുന്നത്. കൊവിഡ് 19നുള്ള വാക്‌സിനുകള്‍ പൂര്‍ണമായും വികസിപ്പിക്കാന്‍ ഏകദേശം രണ്ട് വര്‍ഷമെടുക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

Tags: