ട്രോളിംഗ് നിരോധനം: തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു

Update: 2022-06-03 18:19 GMT

കോഴിക്കോട്: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാകലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മണിമുതല്‍ ജൂലായ് 31 അര്‍ധരാത്രി 12 മണി വരെയുള്ള 52 ദിവസ കാലയളവിലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമേര്‍പ്പെടുത്തുന്നത്.

കോഴിക്കോട് ജില്ലയില്‍ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവിഭാഗം ആളുകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം വേണമെന്ന് കലക്ടര്‍ പറഞ്ഞു. ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടും മത്സ്യമേഖലയില്‍ നിലവിലുള്ളതുമായ പ്രശ്‌നങ്ങള്‍ മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. രഞ്ജിനി, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ ഉമേഷ്, പോര്‍ട്ട് ഓഫീസര്‍ വി.വി പ്രസാദ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ അപര്‍ണ രാധാകൃഷ്ണന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധി, ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ബോട്ട് ഉടമാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.