മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയതിനെതിരേ ത്രിപുരയില്‍ എംഎല്‍എമാരുടെ കൂട്ടയടി

Update: 2022-05-14 18:33 GMT

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ച ഒഴിവില്‍ മണിക് സാഹയെ നിയമിക്കാന്‍ തീരുമാനിച്ചതിനെതിരേ ബിജെപിക്കുള്ളില്‍ പ്രതിഷേധം. മണിക് സാഹയെ പ്രഖ്യാപിച്ച യോഗത്തില്‍ മന്ത്രിതന്നെ നേരിട്ട് പ്രതിഷേധിച്ചു.

ഇന്ന് ചേര്‍ന്ന ലജിസ്‌ളേറ്റീവ് പാര്‍ട്ടി യോഗത്തിനുശേഷം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടന്ന ഉടന്‍ മന്ത്രി രാം പ്രസാദ് പോള്‍ പ്രതിഷേധസൂചകമായി ഒച്ചുവയ്ക്കുകയും കസേര തല്ലിപ്പൊളിക്കുകയും ചെയ്തു. മന്ത്രി ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കേന്ദ്ര നേതൃത്വം ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് പലര്‍ക്കും പരാതിയുണ്ട്. 

ബി.ജെ.പിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചത്. പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ത്രിപുരയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെയാണ് സാഹയെ മുഖ്യമന്ത്രിയായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹ ബിജെപിയുടെ ത്രിപുര ഘടകം പ്രസിഡന്റും തൊഴിലുകൊണ്ട് ദന്തഡോക്ടറുമാണ്.

Tags:    

Similar News