ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് തകര്‍പ്പന്‍ ജയം

Update: 2022-02-14 14:07 GMT

കൊല്‍ക്കത്ത; ബംഗാളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി. ബംഗാളിലെ ബിധാനഗര്‍, സിലിഗുരി, ചന്ദര്‍നാഗോര്‍, അസന്‍സോള്‍ തുടങ്ങിയ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലാണ് ഭൂരിഭാഗം സീറ്റുകളും നേടി തൃണമൂല്‍ അധികാരത്തിലെത്തിയത്.

തൃണമൂലിനെ അധികാരത്തിലെത്തിച്ചതിന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനങ്ങളെ അഭിനന്ദിച്ചു. 

'തിരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണസംവിധാനവും ജനങ്ങളുടെ വോട്ട് ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. വോട്ടെടുപ്പില്‍ എവിടെയും പ്രശ്‌നമുണ്ടായില്ല- മമത പറഞ്ഞു.

അതിനിടെ, ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ ബാക്കിയുള്ള മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെ വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്ന് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ചൊവ്വാഴ്ച പരിഗണിച്ചേക്കും.

ഇന്ന് നടന്ന വോട്ടെടുപ്പില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും 71 ശതമാനം പേര്‍ വോട്ട് ചെയ്തു.

2015 തിരഞ്ഞെടുപ്പില്‍ ബിധാനഗര്‍, ചന്ദര്‍നാഗോര്‍, അസന്‍സോള്‍ എന്നിവ തൃണമൂല്‍ നേടിയെങ്കില്‍ സിലിഗുരി ഇടത് കോണ്‍ഗ്രസ് സഖ്യത്തിനായിരുന്നു. 

Tags:    

Similar News