തൃണമൂല്‍ വിമത നേതാവ് ജിതേന്ദ്ര തിവാരിയും പാര്‍ട്ടിവിട്ടു

Update: 2020-12-17 13:21 GMT

അസന്‍സോള്‍: സുവേന്ദു അധികാരിക്കു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജിതേന്ദ്ര തിവാരിയും പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചു. ടിഎംസി പശ്ചിം ബര്‍ദ്വാന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവും അസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്.

ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ഒരു മണിക്കൂറിനുള്ളില്‍ കൊല്‍ക്കൊത്തയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം എന്റെ ഓഫിസ് തകര്‍ത്തു. ഇനിയും നില്‍ക്കാനാവില്ല. ഞാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണ്- ജിതേന്ദ്ര തിവാരി രാജിക്കത്തില്‍ സൂചിപ്പിച്ചു.

അസന്‍സോള്‍ നഗരത്തെ സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കുന്നതിന് കേന്ദ്രം നല്‍കിയ ഫണ്ട് നഗരവികസന വകുപ്പ് നല്‍കിയില്ലെന്നാണ് രാവിക്കു കാരണമായി ജിതേന്ദ്ര ചൂണ്ടിക്കാട്ടിയത്. തന്റെ ജോലി ചെയ്യാന്‍ തന്നെ അനുവദിച്ചില്ലെങ്കില്‍ ആ പദവിയില്‍ തുടരുന്നതുകൊണ്ട് എന്തു ഫലമെന്ന് തിവാരി മാധ്യമപ്രവര്‍ത്തകരോട് രാജിയെക്കുറിച്ച് പ്രതികരിച്ചത്.

തിവാരിയും നേരത്തെ രാജിവച്ച സുവേന്ദു അധികാരിയും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ എംപി സുനില്‍ മണ്ഡലിന്റെ പനഗറിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

അധികാരി താമസിയാതെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് തിവാരി സൂചിപ്പിച്ചിരുന്നു. സുവേന്ദു അധികാരി തന്നോട് അക്കാര്യം സൂചിപ്പിച്ചുവെന്നാണ് തിവാരി അവകാശപ്പെട്ടത്.

ഈ ആഴ്ച തൃണമൂലില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് തിവാരി. നേരത്തെ സുവേന്ദു അധികാരി പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചിരുന്നു.

രണ്ടു പേരുടെയും രാജിയോടെ ബംഗാള്‍ രാഷ്ട്രീയം കൂടുതല്‍ നാടകീയമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

അധികാരി ബിജെപിയില്‍ ചേര്‍ന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ നിലംപതിക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി അര്‍ജുന്‍ സിങ് ഏതാനും ആഴ്ചമുമ്പ് രംഗത്തുവന്നിരുന്നു. അധികാരി വരികയാണെങ്കില്‍ ഒപ്പം നിരവധി തൃണമൂല്‍ പാര്‍ട്ടിപ്രവര്‍ത്തകരും ബിജെപിയിലേക്കെത്തുമെന്നായിരുന്നു അവകാശവാദം.

Tags: