വണ്ടിപ്പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട ആദിവാസി ബാലനെ കണ്ടെത്താനായില്ല; തിരച്ചില്‍ ഞായറാഴ്ചയും തുടരും

Update: 2022-08-06 19:28 GMT

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം തിരച്ചില്‍ നടത്താനാവാത്ത സാഹചര്യത്തില്‍ റെസ്‌ക്യൂ സംഘം തിരച്ചില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ 7 മണി മുതലാണ് ശനിയാഴ്ച തിരച്ചില്‍ വീണ്ടും ആരംഭിച്ചിരുന്നത്. ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തിരച്ചില്‍ നടത്തിയത്. എന്‍ഡിആര്‍എഫ്, പോലിസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ സംഘം സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ ഏറെ ദുര്‍ഘടമായ വഴിയിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍പ്പെട്ട ഭാഗത്തെത്താന്‍ സാധിക്കുകയുള്ളു.

തിരച്ചില്‍ ഞായറാഴ്ചയും തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി പീരുമേട് തഹസില്‍ദാര്‍ കെ എസ് വിജയലാല്‍ അറിയിച്ചു. ഗ്രാമ്പി സ്വദേശിയായ അജിത്തി (10)നെയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.

Tags:    

Similar News