ജപ്പാനിലെ എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗതക്കുരുക്ക്: വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിയത് 40 മണിക്കൂര്‍

കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ 15 കിലോമീറ്ററോളം നീളത്തിലുള്ള ഗതാഗതക്കുരുക്കില്‍ ഒന്നര ദിവസത്തിലേറെയാണ് ആയിരക്കണക്കിനു യാത്രക്കാര്‍ വാഹനങ്ങളില്‍ അകപ്പെട്ടത്.

Update: 2020-12-19 01:13 GMT

ടോകിയോ: ജപ്പാനിലെ കനെറ്റ്‌സു എക്‌സ്പ്രസ് ഹൈവേയിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്ക് നീണ്ടത് 40 മണിക്കൂറോളം. ഇത്രയും സമയം ആയിരക്കണക്കിനു പേരാണ് വാഹനങ്ങളില്‍ അകപ്പെട്ടത്. ടോക്യോയേയും നിഗാറ്റ പ്രവിശ്യയേയും ബന്ധിപ്പിക്കുന്ന കനെറ്റ്‌സു എക്‌സ്പ്രസ് ഹൈവേയില്‍ ബുധനാഴ്ച മുതലാണ് ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. ദേശീയ പാതയുടെ മധ്യത്തിലായി ഒരു കാര്‍ മഞ്ഞില്‍ ഇടിച്ചുനിന്നതാണ് ഗതാഗതക്കുരുക്കിലേക്ക് നയിച്ചത്. റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെട്ടു. കൂടുതല്‍ ഗതാഗത തടസം ഒഴിവാക്കാന്‍ വ്യാഴാഴ്ച്ച അധികൃതര്‍ ദേശീയപാതയിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ 15 കിലോമീറ്ററോളം നീളത്തിലുള്ള ഗതാഗതക്കുരുക്കില്‍ ഒന്നര ദിവസത്തിലേറെയാണ് ആയിരക്കണക്കിനു യാത്രക്കാര്‍ വാഹനങ്ങളില്‍ അകപ്പെട്ടത്.





വ്യാഴാഴ്ച രാത്രിയോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായതെന്നും ഏകദേശം 15 കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നുവെന്നും ദേശീയപാത ഓപ്പറേറ്റര്‍മാരായ നിപ്പോണ്‍ എക്‌സ്പ്രസ്‌വേ കമ്പനി അറിയിച്ചു. ഒട്ടുമിക്ക വാഹനങ്ങളും 40 മണിക്കൂറിലേറെ നിശ്ചലമായി റോഡില്‍ കിടന്നു. ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ ഊര്‍ജിത ശ്രമങ്ങളാണ് നടന്നത്. വെള്ളിയാഴ്ച ഉച്ചവരെ ഗതാഗതകക്കുരുക്ക് നീണ്ടു. വാഹനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ബ്രെഡ്, ബിസ്‌കറ്റ്, മധുര പലഹാരങ്ങള്‍, വെള്ളം എന്നിവ അടിയന്തര സഹായമായി നല്‍കിയിരുന്നു. കനത്ത മഞ്ഞുവീഴ്ച്ച കാരണമുള്ള ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ചില യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.




Tags:    

Similar News