ജമ്മു കശ്മീരിലെ സഞ്ചാര നിയന്ത്രണം ഞായാറാഴ്ച മാത്രമാക്കി

Update: 2019-04-21 10:41 GMT

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്ക് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വിലക്കില്‍ ഇളവ്. നിയന്ത്രണം ഞായറാഴ്ച മാത്രമായി ചുരുക്കിയെന്ന് ഭരണകൂടം അറിയിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുന്നതിനു വേണ്ടിയാണ് പൗരന്മാരുടെ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവന്നത്. ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും പുലര്‍ച്ചെ നാലു മുതല്‍ വൈകിട്ട് അഞ്ചുമണി വരെയായിരുന്നു യാത്രാവിലക്ക്.

നാല്‍പ്പതോളം സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. എന്നാല്‍ ശക്തമായ പ്രതിഷേധത്തിനാണ് ഇത് വകവച്ചത്. പ്രത്യേകിച്ച് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളായ നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നീ പാര്‍ട്ടികള്‍ ഭരണകൂടത്തിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചു.

വിലക്കിന്റെ ഭാഗമായി ഇന്ത്യന്‍ ആര്‍മി, പോലിസ്, സെന്‍ട്രല്‍ റിസേര്‍വ് പോലിസ് ഫോഴ്‌സ് തുടങ്ങിയ സേനാ ഉദ്യോഗസ്ഥരെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളിലും വിന്യസിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ മജിസ്‌ട്രേറ്റിന്റെ അനുവാദത്തോടു കൂടി ശക്തമായ സുരക്ഷാ പരിശോധനയ്ക്കു ശേഷം മാത്രം പ്രസ്തുത വാഹനം കടത്തിവിടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ദേശീയപാതയില്‍ പൗരന്മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനുള്ള തീരുമാനം ഇതാദ്യമാണ്.


Similar News