ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം ഭരണഘടനാ വിരുദ്ധം

ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതാണ് ടോം ജോസിന്റെ അഭിപ്രായങ്ങള്‍. അദ്ദേഹം പറയുന്നത് രാജ്യദ്രോഹമാണെന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടാണ്.

Update: 2019-11-05 11:41 GMT

മാവോവാദികള്‍ കേരളത്തില്‍ അധികമൊന്നുമില്ലെങ്കിലും മാവോവാദി വ്യവഹാരങ്ങള്‍ക്ക് പഞ്ഞമില്ല. എപ്പോഴൊക്കെ കേരളത്തില്‍ മാവോവാദികള്‍ കൊല്ലപ്പെടുമോ അപ്പോഴൊക്കെ മാവോവാദവുമായി ബന്ധപ്പെട്ട സംവാദങ്ങളും തുടങ്ങും. കഴിഞ്ഞ ദിവസം നാല് മാവോവാദികളെ അട്ടപ്പാടിയില്‍ കൊലചെയ്ത സാഹചര്യത്തിലാണ് മാവോവാദം വീണ്ടും സംവാദ കേന്ദ്രത്തിലേക്ക് വന്നത്. അതിന് തൊട്ടടുത്ത ദിവസങ്ങളിലായി നടന്ന വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് സംവാദങ്ങളെ വീണ്ടും രൂക്ഷമാക്കി.

ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള പാര്‍ട്ടികള്‍ നേരിട്ടു നടത്തിയ അന്വേഷണങ്ങള്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി. മാവോവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയല്ല വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കുകയായിരുന്നുവെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. പിന്നീട് പുറത്തുവന്ന പല വസ്തുതകളും അക്കാര്യം ശരിവയ്ക്കുന്നതായിരുന്നു. സാക്ഷിമൊഴികളും പോസ്റ്റ്‌മോര്‍ട്ടം രേഖകളും, തെളിവായി പോലിസ് തന്നെ പുറത്തുവിട്ട വീഡിയോ-ഫോട്ടോകള്‍ പോലും സര്‍ക്കാരിന്റെ രക്ഷക്കെത്തിയില്ല. രാഷ്ട്രീയ ജാഗ്രതയുള്ള മനുഷ്യര്‍ വ്യാജ ഏറ്റുമുട്ടലിനെതിരേ രംഗത്തെത്തി. സര്‍ക്കാര്‍ കുറച്ചുകൂടെ പ്രതിരോധത്തിലായി.

ഈ സാഹചര്യത്തിലാണ് കേരള ചീഫ് സെക്രട്ടറി ടോം ജോസ് ഒരു ലേഖനവുമായി രംഗത്തെത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ ആ ലേഖനം ഇങ്ങനെ സമാഹരിക്കാം: ''ഭീകരവാദത്തെ കുറിച്ച് ലോകമാസകലം ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ തോതില്‍ നാശം വരുത്തുന്നവരാണ് ഭീകരവാദികള്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുന്നവരും ഭീകരവാദികളാണ്. അതിനിടയില്‍ അദ്ദേഹം കാമുവിനെയും ഉദ്ധരിക്കുന്നു. നിലവില്‍ 16 മാവോവാദി അനുകൂല സംഘടനകള്‍ കേരളത്തിലുണ്ട്. ആ സംഘടനകളിലെ പ്രവര്‍ത്തകര്‍ മാവോവാദി അനുഭാവികളാണ്. മാവോവാദത്തിന് മനുഷ്യമുഖം നല്‍കാന്‍ ശ്രമിക്കുന്ന അവര്‍ നിഷ്‌കളങ്കരല്ല, നിരപരാധികളെ കൊന്നൊടുക്കുന്നവരുടെ കൈയാളുകളാണ്. മാവോവാദികളെ സഹോദരരായി കാണാനാവില്ല. അവര്‍ സാധാരണക്കാരെ കൊന്നൊടുക്കുന്നു. അവരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയായിരുന്നു ഏറ്റുമുട്ടലില്‍ അവരെ വധിച്ച പോലിസുകാര്‍. നിയമവ്യവസ്ഥ അംഗീകരിച്ച് ജീവിക്കുന്ന പൗരന്മാര്‍ക്കുള്ള മനുഷ്യാവകാശം മാവോവാദികള്‍ക്ക് നല്‍കാനാവില്ല. പിന്നീടദ്ദേഹം മാവോവാദി സംഘടനയുടെ രൂപീകരണത്തെ കുറിച്ച് പറയുന്നു. കേരളത്തെ മാവോവാദികള്‍ സുരക്ഷാതാവളമായി ഉപയോഗിക്കുകയാണ്. അതിര്‍ത്തിയില്‍ നടക്കുന്ന യുദ്ധത്തില്‍ സൈനികര്‍ ശത്രുക്കളെ കൊല്ലുമ്പോള്‍ നാമവരെ അഭിനന്ദിക്കുന്നു, പക്ഷേ, ഇവിടെ ഏറ്റുമുട്ടലില്‍ മാവോവാദികളെ കൊലപ്പെടുത്തുമ്പോള്‍ പ്രതിഷേധിക്കുന്നു. അതിലദ്ദേഹത്തിന് പ്രതിഷേധമുണ്ട്'.

ഇത്രയൊക്കെയാണ് ടോം ജോസ് എഴുതിയ കുറിക്കുകൊള്ളുന്ന ലേഖനത്തിലുള്ളത്. ലേഖനത്തില്‍ അദ്ദേഹം മൂന്നു പോയിന്റുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യുന്നവര്‍ ഭീകരരാണ്. അവര്‍ക്ക് മനുഷ്യാവകാശം നല്‍കാനാവില്ല. അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന ശത്രുക്കളെ കൊന്നൊടുക്കുന്ന സൈനികരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന നാം മാവോവാദികളെ കൊല്ലുമ്പോള്‍ പ്രതിഷേധിക്കരുത്. മാവോവാദികളുടെ മനുഷ്യാവകാശത്തിനു വേണ്ടി വാദിക്കുന്നവരും അവരുടെ കൂട്ടാളികളാണ്, ഭീകരരുടെ കൈയാളുകളാണ്.

രാഷ്ട്രത്തിന്റെ കൂടപ്പിറപ്പാണ് വിമതത്വം. ഏതൊരു സമൂഹവും രാഷ്ട്രവും പരിണാമത്തിന്റെ അവസാന ഘട്ടമല്ലാത്തതുകൊണ്ടുതന്നെ അതിനുള്ളില്‍ ആ ഘടനയുടെ വിമര്‍ശകരും സന്നിഹിതരായിരിക്കും. അവര്‍ ആ വ്യവസ്ഥയ്‌ക്കെതിരേ നിരന്തരം പ്രവര്‍ത്തിക്കും. രാഷ്ട്രം അതിന്റെ ഭരണഘടന പൂര്‍ണമായും ശിരസ്സാവഹിക്കുന്നവരെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. എന്നാല്‍ വിമതരുടെ കാര്യം അതല്ല. അവരില്‍ ചിലര്‍ ഭരണഘടനയുടെ വിമര്‍ശകരാവാം, മറ്റു ചിലര്‍ ഭരണഘടനയെ തന്നെ തളളിക്കളയുന്നവരാവാം. അവരെ കൂടി ഉള്‍ക്കൊള്ളാന്‍ ജനാധിപത്യം പ്രാപ്തമായിരിക്കണം. കാരണം വിമതരെ കൂടി ഉള്‍ക്കൊള്ളാനുള്ള കഴിവാണ് ജനാധിപത്യത്തെ ആ പേരിന് അര്‍ഹമാക്കുന്നത്.

എന്നാല്‍ വിമതരെ പ്രത്യേകിച്ച് അവര്‍ സൈനികരൂപമാര്‍ജിച്ചവരാണെങ്കില്‍ പൂര്‍ണമായും പ്രവര്‍ത്തന സ്വാതന്ത്ര്യമനുവദിക്കാന്‍ ഒരു ഭരണകൂടത്തിനുമാവില്ല. അതായത് ഒരേസമയം വിമതത്വം ഒഴിയാബാധയായി നമ്മെ ഗ്രസിക്കുകയും സൈ്വരം കെടുത്തുകയും ചെയ്യുന്നുവെന്നര്‍ഥം. ഈ സാഹചര്യത്തിലാണ് ഇത്തരം വിമതശക്തികളെ ആഭ്യന്തരയുദ്ധ ശക്തികളായി യുഎന്‍ പോലുള്ള സംഘടനകള്‍ കാണാന്‍ തുടങ്ങുന്നത്. അത് പ്രകാരം ഇവരെ കൈകാര്യം ചെയ്യാന്‍ ആഗോളതലത്തില്‍ ചില നിയമവ്യവസ്ഥകള്‍ രൂപപ്പെടുത്തുകയും ചെയ്്തു. ജനീവ കണ്‍വെന്‍ഷനിലാണ് ഈ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടത്. നിരായുധനായ സൈനികനെ തടവുകാരനാക്കാമെങ്കിലും കൊലപ്പെടുത്തരുതെന്നതു പോലുളള വ്യവസ്ഥകള്‍ അത്തരം ധാരണകളുടെ ഭാഗമാണ്.

എന്നാല്‍ അമേരിക്ക പ്രഖ്യാപിച്ച 'ഭീകരതയ്‌ക്കെതിരേയുള്ള യുദ്ധ'പ്രഖ്യാപനത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എല്ലാ തരം പ്രസ്ഥാനങ്ങളെയും ആഭ്യന്തരയുദ്ധം നടത്തുന്ന പ്രസ്ഥാനങ്ങളെയും 'ഭീകരത'യുമായി സമീകരിച്ചുകൊണ്ട് പുതിയൊരു വ്യാഖ്യാനം പുറത്തുവന്നു. ഒപ്പം 'ഭീകര'ര്‍ക്ക് മനുഷ്യാവകാശങ്ങളില്ലെന്ന ചിന്തയും പുറത്തുവന്നു. മനുഷ്യാവകാശം രാഷ്ട്രബാഹ്യമായ സങ്കല്‍പ്പമായി കണക്കാക്കണമെന്ന് രാഷ്ട്രീയ ചിന്തകര്‍ വാദിക്കാന്‍ തുടങ്ങിയത് ആ സാഹചര്യത്തിലാണ്. മനുഷ്യനായി ജനിച്ച ഏതൊരാള്‍ക്കും മനുഷ്യാവകാശത്തിന് അര്‍ഹതയുണ്ടെന്നും നിലവിലെ നിയമ വ്യവസ്ഥയ്ക്കനുസരിച്ചോ അല്ലെങ്കില്‍ അതിനേക്കാള്‍ ഉന്നതമായ നീതി വ്യവസ്ഥയ്ക്കനുസരിച്ചോ ആയിരിക്കണം ഏതൊരാളും കൈകാര്യം ചെയ്യപ്പെടേണ്ടതെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ വാദിക്കുന്നു. ഒരാളെയും അതും നിരായുധനായ ഒരാളെ അയാള്‍ 'ഭീകര'നായാലും നിയവ്യവസ്ഥയുടെ അനുമതിയില്ലാതെ കൊല്ലുന്നതിനെ നിയമം അംഗീകരിക്കുന്നില്ല. കാരണം ഇന്ത്യ നിയമം മൂലം സ്ഥാപിതമായ ഒരു രാജ്യമാണെന്നതുതന്നെ. മറിച്ചുള്ള എല്ലാ വാദങ്ങളും ഭരണഘടനാവിരുദ്ധമാണ്.

അദ്ദേഹം മറ്റൊരിടത്ത് മാവോവാദികളുമായി നടക്കുന്ന പോരാട്ടങ്ങളെ അതിര്‍ത്തി സംഘര്‍ഷങ്ങളുമായി ബന്ധപ്പെടുത്തുന്നു. അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ ശത്രുക്കളെ വധിക്കുമ്പോള്‍ അഭിനന്ദനങ്ങള്‍ ചൊരിയുന്നവര്‍ ഇവിടെ എന്തുകൊണ്ടാണ് കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ആഭ്യന്തര വിമത വിഭാഗങ്ങളെ ഇവിടെ അദ്ദേഹം വിദേശശക്തികളുമായി ബന്ധപ്പെടുത്തുകയാണ്. ഈ സമീകരണം അവരെ കൊന്നൊടുക്കാനുള്ള സൗകര്യം ഉദ്ദേശിച്ചു മാത്രമാണ്. അതേസമയം അതിര്‍ത്തിയില്‍ നിരായുധനായ ശത്രുസൈനികനെ വധിക്കാന്‍ ഒരു രാജ്യത്തിനും നിയമപരമായി അവകാശമില്ല. മറിച്ചുള്ള എല്ലാ ശ്രമങ്ങള്‍ക്കും അന്താരാഷ്ട്രകോടതിയില്‍ ഉത്തരം പറയേണ്ടിവരും. ഏതാനും മാസം മുമ്പ് പാകിസ്താനില്‍ പെട്ടുപോയ വൈമാനികനെ കൊന്നുകളയാതെ ഇന്ത്യയിലേക്ക് തിരിച്ചയക്കേണ്ടിവന്നത് അങ്ങനെയുളള അന്താരാഷ്ട്ര നിയമങ്ങളുള്ളതുകൊണ്ടു കൂടിയാണ്.

തങ്ങളോടൊപ്പമില്ലെങ്കില്‍ അവര്‍ക്കൊപ്പമെന്നതാണ് 'ഭീകരത'യ്‌ക്കെതിരേയുളള യുദ്ധത്തിലെ അമേരിക്കന്‍ സിദ്ധാന്തം. മാവോവാദികളുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് പറയുന്നവര്‍ ഭീകരരുടെ പക്ഷത്താണെന്നാണ് നഗരത്തിലെ മാവോവാദികളെന്ന പ്രയോഗത്തിലൂടെ അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. വിമതരുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെ കൂടി വിമതരാക്കുന്ന തന്ത്രമാണ് ചീഫ് സെക്രട്ടറിയുടേത്. ചുരുക്കത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതാണ് ടോം ജോസിന്റെ അഭിപ്രായങ്ങള്‍. അദ്ദേഹം പറയുന്നത് രാജ്യദ്രോഹമാണെന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടാണ്.

Tags:    

Similar News