തൃശൂര്‍: പാലിയേക്കരയില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി. ഉപാധികളോടെ ടോള്‍ പിരിക്കാമെന്ന് കോടതി വ്യക്തമാക്കി. പുതുക്കിയ നിരക്ക് ഈടാക്കരുതെന്നും കോടതി പറഞ്ഞു. കലക്ടരുടെ റിപോര്‍ട്ട് കൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ദേശീയപാതയില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ തുടരുകയാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സര്‍വ്വീസ് റോഡ് പലയിടത്തും ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ കലക്ടര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കണമെന്നും കോടതി പറഞ്ഞു. രണ്ടാഴ്ച്ചക്കു ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.
പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനമൊരുക്കിയിരുന്നില്ല. ഇതോടെ സര്‍വീസ് റോഡുകള്‍ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയുമായിരുന്നു.
ദേശീയപാതയില്‍ കുരുക്കു മുറുകിയതിനെ തുടര്‍ന്ന് ആഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത് . തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ എന്‍എച്ച്എയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. നിലവില്‍ രണ്ടുമാസത്തിനുശേഷമാണ് പാലിയേക്കരയില്‍ ടോള്‍പിരിവ് പുനരാരംഭിക്കുന്നത്.
