ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഒമ്പത് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്; ദുരന്ത സാധ്യത മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കും

Update: 2021-11-14 00:48 GMT

തിരുവനന്തപുരം: വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം അടുത്ത ഏതാനും മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. അത് നവംബര്‍ 15 ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തിച്ചേര്‍ന്നു തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കണക്കാക്കുന്നു.

അതോടൊപ്പം കേരളത്തില്‍ നാളെ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനു പുറമേ, അടുത്ത രണ്ടാഴ്ച്ചയും (നവംബര്‍ 12-25) കേരളത്തില്‍, പ്രത്യേകിച്ച് മധ്യ തെക്കന്‍ കേരളത്തില്‍, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചന നല്‍കുന്നു. 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ ജില്ലാതല മഴ സാധ്യത പ്രവചനപ്രകാരം ഇന്ന്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News