പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം; പോലിസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

സിസിടിവി ക്യാമറകളുണ്ടെന്ന് ഉറപ്പാക്കണം. ഡിജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗമില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം

Update: 2021-12-27 09:01 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി അനില്‍ കാന്ത് ജില്ലാ പോലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഹോട്ടലിന് പുറത്ത് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത് രാത്രി 10 മണിവരെ മാത്രമാകണം. ഇവിടങ്ങളില്‍ സിസിടിവി ക്യാമറകളുണ്ടെന്ന് ഉറപ്പ് വരുത്തണം. ഡിജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗമില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ ഉറപ്പുവരുത്തണമെന്നുമാണ് ഡിജിപിയുടെ നിര്‍ദ്ദേശം. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരി പാര്‍ട്ടികള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ കര്‍ശന നിയന്ത്രണം. ലഹരി പാര്‍ട്ടി നടക്കാന്‍ സാധ്യതയുള്ള ഹോട്ടലുകളുടെ വിവരങ്ങളടക്കം ഉള്‍പ്പെടെയാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്.

അതേ സമയം, സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാകും. കൊവിഡിനൊപ്പം സംസ്ഥാനത്ത് ഒമിക്രോണും കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് നാലിന് അവലോകന യോഗം ചേരുന്നത്.

അതിര്‍ത്തികളില്‍ പരിശോധന

അതേ സമയം, പുതുവത്സരത്തോടനുബന്ധിച്ച് അതിര്‍ത്തികള്‍ വഴിയുള്ള ലഹരി മരുന്നിന്റെ ഒഴുക്ക് തടയാന്‍ കേരള-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സംയുക്ത പരിശോധന നടത്തുണ്ട്. വനപാതകളിലും നിരീക്ഷണം ശക്തമാക്കി. ഇടുക്കി ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ കുമളി, കമ്പം മേട്, ബോഡിമെട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളിലാണ് കര്‍ശന പരിശോധന നടക്കുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ ലഹരി ഒഴുകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള എക്‌സൈസിന്റെയും തമിഴ്‌നാട് പോലിസ് എന്‍ഫോഴ്‌സ്‌മെന്റിന്റെയും സംയുക്ത പരിശോധന നടത്തിയത്.

Tags: