തിരൂരങ്ങാടി: നിയാസ് പുളിക്കലകത്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം

Update: 2021-03-13 11:06 GMT

തിരൂരങ്ങാടി: മുസ്‌ലിം ലീഗിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപെട്ട് ഉണ്ടായിട്ടുള്ള രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാക്കാന്‍ സ്ഥാനാര്‍ത്ഥിയെ മാറ്റി തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് നീക്കം. തിരൂരങ്ങാടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റി സിഡ്‌കൊ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിനെ നിറുത്തി വിജയം നേടാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി തിരൂരങ്ങാടിയില്‍ ഇന്ന് നടത്താനിരുന്ന സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന അജിത് കോളാടിയുടെ തിരഞ്ഞെടുപ്പ് കണ്‍വണ്‍ഷന്‍ മാറ്റിവെച്ചു.

കഴിഞ്ഞ തവണ എംഎല്‍എ ആയ പി കെ അബ്ദുറബ്ബുമായി തീ പാറുന്ന പോരാട്ടമായിരുന്നു തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലകത്തിനെ വെച്ച് നേരിട്ടത്.

ഇത്തവണ നിയാസിനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം പ്രമുഖ നേതാക്കളെ പരാജയപെടുത്തിയ സംഭവത്തില്‍ പരപ്പനങ്ങാടി സിപിഎം കേന്ദ്രങ്ങളിലെ ശക്തമായ എതിര്‍പ്പ് നിയാസിന് വിനയായി മാറി. ഇതിനെ തുടര്‍ന്നാണ് മണ്ഡലക്കാരനല്ലാത്ത അജിത് കൊളാടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് വന്നതും ഇതിനെതിരെ പരസ്യമായി ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ മാറ്റി നിയാസിനെ ഇറക്കി നേട്ടം കൊയ്യാന്‍ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.

അജിത് കോളാടി ഇതിനോടകം തന്നെ പ്രചരണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയിട്ടുണ്ട്. പുതിയ സാഹചര്യം എല്‍ഡിഎഫിലും പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Tags: