പുലിഭീതി: മുള്ള്യാകുര്‍ശ്ശിയില്‍ പുലിക്കെണി സ്ഥാപിക്കും

Update: 2022-01-16 14:08 GMT

പെരിന്തല്‍മണ്ണ: പുലിഭീതിയിലായ പ്രദേശങ്ങളില്‍ കെണി സ്ഥാപിക്കാന്‍ തീരുമാനം. മുള്ള്യാകുര്‍ശ്ശി, വലിയപറമ്പ് ഭാഗങ്ങളില്‍ പുലിയുടെ ആക്രമണം വീണ്ടും നടന്നതോടെയാണ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പുലിക്കെണി അടുത്ത ദിവസം സ്ഥാപിക്കുമെന്ന് അറിയിച്ചത്.

മുള്ള്യാകുര്‍ശ്ശി ചെങ്ങറ പ്രദേശത്ത് നായയെ പുലി പിടിച്ചിരുന്നു. ഈ സ്ഥലത്തിനോട് നൂറ് മീറ്റര്‍ അകലത്തിലുള്ള അങ്ങാടിപ്പുറം പഞ്ചായത്തിലെ വലിയപറമ്പ് ദേശത്തെ മേലേതൊടി കാര്‍ത്യായനിയുടെ വളര്‍ത്തു നായയേയും പുലി ആക്രമിച്ചു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് പുലി കൊണ്ടുപോയത്. പകല്‍ സമയങ്ങളില്‍പ്പോലും പുലിയുടെ ആക്രമണം ഉണ്ടാകുന്നുണ്ട്. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചര്‍, മുള്ള്യാകുര്‍ശ്ശി വാര്‍ഡ് മെമ്പര്‍ സാബിറ കൊളമ്പില്‍, മുന്‍ മെമ്പര്‍ ഉസ്മാന്‍ കൊമ്പന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കരുവാരകുണ്ട് ഫോറസ്റ്റ് ഓഫിസ് എസ്എഫ്ഒ മുരുകന്‍ കെ, റേഞ്ച് ഓഫിസര്‍ വിനു പി, അഭിലാഷ്, മുത്തലിബ്, രാജേഷ്, എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

നാട്ടുകാരായ ബഷീര്‍ സി എച്ച്, സുഫിയാന്‍ എന്‍ കെ, റമീസ് സി പി, മന്‍സൂര്‍, ഷബീര്‍ എം ടി, അഷറഫ് കെ, അഷറഫ് പി, ഇസ്മായില്‍, തുടങ്ങിയവരും സംബന്ധിച്ചു. 

Tags: