തൃശൂര്‍ പൂരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷിക്കും

Update: 2022-04-04 12:44 GMT

തൃശൂര്‍: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശൂര്‍ പൂരം മികച്ച നിലയില്‍ ആഘോഷിക്കാന്‍ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, റവന്യൂ മന്ത്രി കെ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വിവിധ വകുപ്പുകള്‍ പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെ മന്ത്രിതല യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും. വെടിക്കെട്ടിന് ആവശ്യമായ ലൈസന്‍സുകളും മറ്റും സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍

ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിര്‍മ്മാണം മെയ് 6ന് മുന്‍പായി പൂര്‍ത്തീകരിക്കണം.

പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പെസോ നിര്‍ദ്ദേശ പ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് മാത്രമേ പൊതുജനങ്ങളെ അനുവദിക്കുകയുള്ളൂ. ഘടക പൂരങ്ങള്‍ക്ക് തടസമാകുന്ന ഇലക്ട്രിക് ലൈനുകള്‍ സംബന്ധിച്ച് തൃശൂര്‍ നഗരസഭ, കെ.എസ്.ഇ.ബി, ദേവസ്വങ്ങള്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ടവ മാര്‍ക്ക് ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിര്‍മ്മാണം, ഭക്ഷണ വിതരണം, ആവശ്യമായ സി.സി.ടി.വി സര്‍വൈലന്‍സ്, പൂരപ്പറമ്പിലെ അനൗണ്‍സ്‌മെന്റ് എന്നീ ചുമതലകള്‍ മുന്‍വര്‍ഷങ്ങളിലെ പോലെ ദേവസ്വങ്ങള്‍ നിര്‍വ്വഹിക്കണം. പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും പൂരത്തിന് തലേ ദിവസം തന്നെ ഉറപ്പാക്കേണ്ടതാണ്.

പൂരത്തോടനുബന്ധിച്ചുള്ള പവലിയനില്‍ കോര്‍പ്പറേഷന്‍, ദേവസ്വങ്ങള്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ക്ക് ആവശ്യമായ ഇരിപ്പിടങ്ങള്‍ സജ്ജമാക്കുന്നതിലേക്കായി പവലിയന്റെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. എക്‌സിബിഷന്‍ സംബന്ധിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

സുരക്ഷയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തിന് ചുറ്റുമുള്ള ഫയര്‍ ഹൈഡ്രാന്റ് ലൈന്‍ ( fire hydrant line ) 24 മണിക്കൂറും ചാര്‍ജ്ജ് ചെയ്യാനുള്ള തടസങ്ങള്‍ മാറ്റി ആവശ്യമായ അറ്റകുറ്റപണികള്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. സോഷ്യല്‍ ഫോറസ്ട്രി, കോര്‍പ്പറേഷന്‍, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാനാവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ പി ബാലചന്ദ്രന്‍ എം എല്‍ എ, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് , ദേവസ്വം പ്രിന്‍സിപ്പല്‍ സെകട്ടറി കെ ആര്‍ ജ്യോതിലാല്‍, തൃശൂര്‍ ഡി ഐ ജി എ അക്ബര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ , തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.