തൃശ്ശൂര്‍ വെടിക്കെട്ടപകടം; സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Update: 2026-04-22 05:39 GMT

തൃശ്ശൂര്‍: തൃശ്ശൂര്‍ വെടിക്കെട്ടപകടം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം 2 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. എസ്ഡിആര്‍എഫില്‍ നിന്നു 4 ലക്ഷം രൂപയും സിഎംഡിആര്‍എഫില്‍ നിന്ന് 10 ലക്ഷം രൂപയും നല്‍കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം,മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്തു . 15 ശരീര ഭാഗങ്ങളാണ് ഇനി പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ളത്. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് വേഗത്തില്‍ നടത്തും.

ലൈസന്‍സി സതീശന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ഒരാളെ ഇപ്പോള്‍ സര്‍ജറിക്കു വിധേയമാക്കും. തിരിച്ചറിയാനാകാത്ത ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അപകടത്തില്‍പെട്ടവര്‍ക്കുള്ള ധനസഹായം കാബിനറ്റ് ഇന്ന് തീരുമാനിക്കും.

തൃശ്ശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിലാണ് ഇന്നലെ സ്ഫോടനം നടന്നത്. 13പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ആറ് പേരെ തിരിച്ചറിഞ്ഞു.പരിക്കേറ്റ്13 പേരാണ് ചികിത്സയിലുള്ളത്.10 പേര്‍ ഐസിയുവില്‍ തുടരുന്നു.

Tags: