കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു

Update: 2022-06-26 18:14 GMT

ആലപ്പുഴ: കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. ചേര്‍ത്തല അന്ധകാരനഴിയിലും ചെല്ലാനത്തുമായാണ് അപകടം. കോട്ടയം ശാന്തിപുരം അമ്പാടിയില്‍ ചന്ദ്രന്റെയും തങ്കമ്മയുടെയും മകന്‍ ആകാശ് (26), എരമല്ലൂര്‍ പാണപ്പറമ്പ് ശിവശങ്കരന്റെ മകന്‍ ആനന്ദ് (25) എന്നിവരാണ് അന്ധകാരനഴിയില്‍ തിരയില്‍പ്പെട്ട് മരിച്ചത്. എഴുപുന്ന മുണ്ടുപറമ്പില്‍ മധുവിന്റെ മകന്‍ ആശിഷ് (18) ആണ് ചെല്ലാനത്ത് അപകടത്തില്‍ മരിച്ചത്.

ചങ്ങനാശ്ശേരി സ്വദേശി അനൂപി (25)നെ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ആറിനായിരുന്നു രണ്ട് അപകടങ്ങളുമുണ്ടായത്. തുറവൂരിലെ സാരഥി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരായ ആകാശും ആനന്ദും അനൂപും ശ്രീരാജും ഒന്നിച്ച് വാടകയ്ക്ക് താമസിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് 5.45 നാണ് നാലുപേരും അന്ധകാരനഴി ബീച്ചിലെത്തിയത്. ബീച്ചില്‍ നിന്ന് തെക്കുമാറി ശ്രീരാജ് ഒഴികെയുള്ള മൂന്നുപേരും കുളിക്കാനിറങ്ങുകയും തിരയില്‍പ്പെടുകയുമായിരുന്നു.

ശ്രീരാജ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ബീച്ചിലുണ്ടായിരുന്നവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ആദ്യം ആകാശിനെയാണ് കരയ്‌ക്കെത്തിച്ചത്. അല്‍പസമയത്തിനു ശേഷം ആനന്ദിനെയും അനൂപിനെയും കിട്ടി. മൂന്ന് പേരെയും തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശും ആനന്ദും മരിച്ചു. ഗുരുതരാവസ്ഥയിലുള്ള അനൂപിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴ് പേരടങ്ങുന്ന സംഘമാണ് ചെല്ലാനത്ത് കടലില്‍ കുളിക്കാനിറങ്ങിയത്.

Tags:    

Similar News