ഡല്‍ഹിയിലെ കോടതി മുറിയില്‍ വെടിവയ്പ്: ഗുണ്ടാ നേതാവടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Update: 2021-09-24 11:02 GMT

ന്യൂഡല്‍ഹി: ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള ഡല്‍ഹിയിലെ ഒരു കോടതി മുറിയില്‍ ഗുണ്ടാ നേതാവിനെ എതിര്‍ ഗ്രൂപ്പുകാര്‍ വെടിവച്ചുകൊന്നു. കോടതി മുറിക്കുളളില്‍ നിന്ന് വെടിശബ്ദം കേട്ടതിനു പിന്നാലെ ഏതാനും പേര്‍ ഇറങ്ങിയോടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വടക്കന്‍ ഡല്‍ഹിയിലെ രോഹിനിയിലാണ് സംഭവം.

അഭിഭാഷകരുടെ വേഷം ധരിച്ചെത്തിയവരാണ് വെടിയുതിര്‍ത്തത്. കുപ്രസിദ്ധ ഗുണ്ടാ നേതാവായ ജിതേന്ദര്‍ ഗോഗിയെ മൂന്ന് തവണ വെടിവച്ചിട്ടു. ജിതേന്ദര്‍ ഗോഗിക്ക് അകമ്പടിയായി വന്ന പ്രത്യേക ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ തിരിച്ച് നടത്തിയ വെടിവയ്പിലാണ് രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടത്. ആകെ 30 തവണ വെടിയുതിര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ജിതേന്ദര്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പേ മരിച്ചിരുന്നു.

ജിതേന്ദറുടെ എതിര്‍ ഗ്രൂപ്പുകാരാണ് ആക്രമണം ആസൂത്രണം ചെയ്തത്. ആക്രമണം നടത്തിയത് തില്ലു ഗ്രൂപ്പാണെന്നാണ് നിഗമനം.

''കോടതി നടപടികള്‍ നടക്കുന്നതിനിടയിലാണ് ജിതേന്ദര്‍ക്കെതിരേ വെടിയുതിര്‍ത്തത്. പോലിസ് തിരിച്ചുവെടിവച്ചപ്പോഴാണ് അക്രമികള്‍ മരിച്ചത്''- ഡല്‍ഹി പോലിസ് കമ്മിഷണര്‍ രാകേഷ് അസ്താന പറഞ്ഞു.

വെടിവയ്പ് നടക്കുമ്പോള്‍ ജഡ്ജി കോടതിയിലുണ്ടായിരുന്നു. അഭിഭാഷകരും പ്രതിയും ഉണ്ടായിരുന്നു. അതിനിടയിലാണ് രണ്ട് അഭിഭാഷകര്‍ ആയുധവുമായി കടന്നുവന്ന് വെടിയുതിര്‍ത്തത്.

രണ്ട് എതിര്‍ഗ്രൂപ്പുകള്‍ക്കെതിരേ നടക്കുന്ന ആക്രമണത്തില്‍ ഇതുവരെ 25 പേര്‍ മരിച്ചിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് സംശയമുണ്ട്.

Tags: