പെരിന്തല്‍മണ്ണയിലും മങ്കടയിലും മയക്കുമരുന്ന് വേട്ട: മാരക മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

Update: 2021-11-15 03:56 GMT

പെരിന്തല്‍മണ്ണ: മാരകശേഷിയുള്ള ലഹരിമരുന്നുമായി പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരാളും മങ്കടയില്‍ നിന്ന് രണ്ട് പേരും പോലിസ് പിടിയിലായി. മാരക മയക്കുമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് യുവാക്കളെ ലക്ഷ്യംവച്ച് വന്‍തോതില്‍ സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയവ പ്രത്യേക കാരിയര്‍മാര്‍ മുഖേന കേരളത്തിലേക്ക് എത്തുന്നതായി മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ്സിന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാറും പെരിന്തല്‍മണ്ണ, മങ്കട പോലിസും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ ടൗണ്‍ പരിസരത്തുവച്ച് കുന്നപ്പള്ളി സ്വദേശി കിളിയന്‍ വളപ്പില്‍ സുരേഷിനെ(39) അറസ്റ്റ് ചെയ്തത്.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ജില്ലയിലെ മറ്റു മയക്കുമരുന്ന് വില്‍പ്പനക്കാരെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എംഡിഎംഎയും 70 ഗ്രാം കഞ്ചാവുമായി മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ ബ്രികേഷ്(36), രായന്‍ വീട്ടില്‍ അതുല്‍ ഇബ്രാഹിം (26 ) എന്നിവരെ മങ്കട ടൗണില്‍ വച്ച് അറസ്റ്റ് ചെയ്തു.

പെരിന്തല്‍മണ്ണ സിഐ സുനില്‍ പുളിക്കല്‍, മങ്കട സിഐ യു ഷാജഹാന്‍, എസ്‌ഐമാരായ സി കെ നൗഷാദ്, വിജയരാാജന്‍, എഎസ്‌ഐ ഷാഹുല്‍ ഹമീദ്, ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി പി മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, കെ ദിനേഷ്, കെ പ്രബുല്‍, മിഥുന്‍, മുഹമ്മദ് ഫൈസല്‍, ഷിഹാബ്, സജീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.