യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ പുതുതായി ആയിരത്തോളം പോലിസുകാര്‍; കര്‍ഷക-പോലിസ് സംഘര്‍ഷം രൂക്ഷമാവുന്നു

Update: 2021-01-28 19:31 GMT

ന്യൂഡല്‍ഹി: ഡല്‍ഹി, യുപി അതിര്‍ത്തിയിലെ ഗാസിപൂരില്‍ കടുത്ത നടപടിയുമായി യുപി സര്‍ക്കാര്‍. അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ യുപി സര്‍ക്കാര്‍ അന്ത്യശാസനം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഏത് പ്രതിബന്ധങ്ങളെയും നേരിടാന്‍ തയ്യാറാണെന്ന് കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചു. വേണ്ടിവന്നാല്‍ വെടിയുണ്ടകളെയും നേരിടുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു. കര്‍ഷക സമരത്തിന്റെ കേന്ദ്രമായ സിംഗു, തിക്രി അതിര്‍ത്തികളില്‍ വലിയ തോതില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. റോഡില്‍ കുഴിയുണ്ടാക്കിയും ജെസിബി മെഷീന്‍ വിന്യസിപ്പിച്ചുമാണ് വഴി തടഞ്ഞിരിക്കുന്നത്.

രാത്രിയില്‍ കൂടുതല്‍ പോലിസ് സേന സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്ന് കമ്പനി സിആര്‍പിഎഫ്, ആറ് കമ്പനി പിഎസി, ആയിരം പോലിസുകാര്‍ തുടങ്ങിയവരാണ് പുതുതായി വന്നെത്തിയ സുരക്ഷാഉദ്യോഗസ്ഥര്‍. സമാധാനപരമായ കുത്തിയിരിപ്പ് പ്രതിഷേധത്തെ സുപ്രിംകോടതി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്ന് രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഗാസിയാബാദ് അതിര്‍ത്തിയില്‍ ഇതുവരെയും സംഘര്‍ഷമുണ്ടായിട്ടില്ല. യുപി പോലിസ് കര്‍ഷകരെ അടിച്ചമര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സമരക്കാരെ തുരത്തുന്നതിന്റെ ഭാഗമായി അധികൃതര്‍ വെളളവും വെളിച്ചവും തടഞ്ഞു. ഡല്‍ഹി ഛലോ മാര്‍ച്ച് തുടങ്ങിയ നവംബര്‍ 25 മുതല്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്. ചൊവ്വാഴ്ച അതിര്‍ത്തിയില്‍ പോലിസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു.

ഡല്‍ഹി, ഹരിയാന അതിര്‍ത്തിയിലും വലിയ പോലിസ് സന്നാഹമുണ്ട്. ഇതിനിടയില്‍ കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് നൂറോളം വരുന്ന സര്‍ക്കാര്‍ അനുകൂലികള്‍ അണിനിരന്നത് കുറച്ചുനേരം സംഘര്‍ഷസാധ്യതയുണ്ടാക്കി. പോലിസുകാരുടെ സാന്നിധ്യത്തിലും സര്‍ക്കാര്‍ അനുകൂലികള്‍ക്ക് എത്തിച്ചേരാനായെന്നത് ശ്രദ്ധേയമായിരുന്നു.

കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. ജനുവരി 26നു ശേഷം സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ തീക്ഷണമാക്കി. കര്‍ഷക സമരം അക്രമസമരമായി മാറിയെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സമരം സമാധാനപരമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബഘ്പാട്ടില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചിട്ടില്ലെന്നാണ് പോലിസ് അവകസാശപ്പെടുന്നത്. മുതിര്‍ന്നവരെ വീട്ടിലേക്കയയ്ക്കുകയായിരുന്നെന്നാണ് അധികാരികള്‍ പറയുന്നത്. എന്‍എച്ച്എഐ പരാതി നല്‍കിയിട്ടുണ്ടെന്നും അധികാരികള്‍ പറയുന്നു.

ഹരിയാനയിലെ കര്‍ണലില്‍ നിന്ന് കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂര്‍ അന്ത്യശാസനമാണ് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ കയ്യേറിയ ടോള്‍പ്ലാസ പിടിച്ചെടുക്കാനാണ് പോലിസിന്റെ ശ്രമം.

Tags: