മാനസികാരോഗ്യ പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസങ്ങളായി ശമ്പളമില്ല; ആത്മഹത്യയെ ചെറുക്കുന്നവര്‍ ആത്മഹത്യാ മുനമ്പില്‍

ഡിഎംഎച്ച്പി ജീവനക്കാരെ മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിലും അവഗണിക്കുകയാണ് ചെയ്യുന്നത്.

Update: 2021-06-04 14:19 GMT

കോഴിക്കോട്: ആത്മഹത്യ തടയാനും, ജനങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്താനും വേണ്ടി സര്‍ക്കാര്‍ രൂപം നല്‍കിയ ഡിഎംഎച്ച്പി (ജില്ലാ മാനസികാരോഗ്യ പദ്ധതി)യില്‍ ജോലി ചെയ്യുന്ന ജാവനക്കാര്‍ മാസങ്ങളായി ശമ്പളം ലഭിക്കാതെ ആത്മഹത്യാ മുനമ്പില്‍. കഴിഞ്ഞ മൂന്ന് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. അതേസമയം ഇവരോടൊപ്പം ജോലി ചെയ്യുന്ന ആരോഗ്യവകുപ്പിലെ സ്ഥിരം ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുമുണ്ട്. കരാര്‍ ജീവനക്കാരായതിനാലാണ് ഇവരെ ശമ്പളം നല്‍കാതെ അവഗണിക്കുന്നത്.

ഡിഎംഎച്ച്പി ജീവനക്കാരെ മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിലും അവഗണിക്കുകയാണ് ചെയ്യുന്നത്.കൊറോണക്കാലത്ത് ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കുന്ന റിസ്‌ക് അലവന്‍സ്/ ഇന്‍സന്റീവ് ഡിഎംഎച്ച്പി ജീവനക്കാര്‍ക്ക് അനുവദിക്കുന്നില്ല.കൊവിഡ് കാലത്തെ അതിജയിക്കുവാനായി കഴിഞ്ഞ വര്‍ഷം ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം ഡിഎംഎച്ച്പി ജീവനക്കാരും സാലറി ചലഞ്ച് ആയി നല്‍കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് അനുവദിച്ചെങ്കിലും ഇതിലും ഡിഎംഎച്ച്പി കരാര്‍ ജീവനക്കാരെ തഴുകയാണ് ഉണ്ടായത്. 2017 മുതല്‍ കുടിശ്ശികയായി കിടക്കുന്ന ശമ്പള അരിയര്‍ ഒട്ടേറെ അപേക്ഷകള്‍ നല്‍കിയിട്ടും അനുവദിക്കുന്നില്ല. ആരോഗ്യവകുപ്പ് ഡയറകടറേറ്റില്‍ ജീവനക്കാര്‍ പലപ്രാവശ്യം നേരിട്ടുപോയി അപേക്ഷ നല്‍കിയിട്ടും അനുവദിക്കാന്‍ തയ്യാറായിട്ടില്ല. കൊവിഡ് പ്രതിസന്ധിക്കിടയില്‍ മൂന്നു മാസമായി ശമ്പളം കൂടി മുടങ്ങിയതോടെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലെ ജീവനക്കാര്‍ കടുത്ത പ്രയാസത്തിലാണ്.

Tags: