നോമ്പിന്റെ ആദ്യ പത്തില്‍ത്തന്നെ പച്ചക്കള്ളം വിളിച്ചു പറഞ്ഞവര്‍ക്ക് ശിക്ഷ കിട്ടി; കെ എം ഷാജിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍

Update: 2022-04-12 15:45 GMT

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്റെ മറവില്‍ താന്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്ന് നുണ പ്രചരിപ്പിച്ചവര്‍ക്ക് നോമ്പിന്റെ ആദ്യ പത്തില്‍ത്തന്നെ ശിക്ഷകിട്ടിയെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. തനിക്കെതിരേ ആരോപണം ഉന്നയിച്ച കെ എം ഷാജിയുടെ ഭാര്യക്കെതിരേ ഇ ഡി നടപടിയെടുത്തതിനെ പരാമര്‍ശിച്ചാണ് ജലീല്‍ പരിഹാസം ചൊരിഞ്ഞത്.

കെ എം ഷാജിയുടെ പേര് എടുത്തുപറയാതെയാണ് കെ ടി ജലീല്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. 

''വിശുദ്ധ ഖുര്‍ആന്റെ മറവില്‍ ഈയുള്ളവന്‍ സ്വര്‍ണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുര്‍ആനല്ല കിട്ടിയ സ്വര്‍ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ എന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോള്‍ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.

സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഇ.ഡി, കസ്റ്റംസ്, എന്‍.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജന്‍സികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നില്‍ നിന്ന് കണ്ടുകെട്ടാനോ അവര്‍ക്ക് സാധിച്ചില്ല. ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്''-ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് പരിശുദ്ധ റംസാന്‍. നോമ്പിന്റെ ആദ്യ പത്തില്‍ തന്നെ രണ്ട് വര്‍ഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവര്‍ക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. 'നിങ്ങളുടെ നാവിനെ നിങ്ങള്‍ സൂക്ഷിക്കുക' എന്ന പ്രവാചക വചനം എത്ര അന്വര്‍ത്ഥമാണെന്നും അദ്ദേഹം കുറിച്ചു.

സ്വര്‍ണക്കടത്തിന്റെ പേരില്‍ ജലീലില്‍ വ്യാപകമായ ആരോപണത്തിനു വിധേയനായിരുന്നു.