തിരുവനന്തപുരം കുന്നത്തുകാലില്‍ കൊല്ലപ്പെട്ട വര്‍ഗീസിന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍

Update: 2021-05-23 01:26 GMT

തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലില്‍ സ്‌ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ട വര്‍ഗീസ് എന്ന ഭിന്നശേഷിക്കാരന്റെ അവകാശികള്‍ക്ക് അഞ്ചുലക്ഷത്തില്‍ കുറയാത്ത തുക സാമ്പത്തിക സഹായമായി നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഉത്തരവായി.

കോടതി വര്‍ഗീസിന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന പക്ഷം, അതില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന തുക വകയിരുത്താന്‍ സര്‍ക്കാരിന് കോടതിയോട് അഭ്യര്‍ഥിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

ശവപ്പെട്ടിക്കട നടത്തിയതിനാണ് അയാല്‍വാസി വര്‍ഗീസിനെതിരേ പെട്രോള്‍ ബോംബാക്രമണം നടത്തിയത്. അയല്‍വാസിയായ സെബാസ്റ്റിയനാണ് വര്‍ഗീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വര്‍ഗീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ച് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു.

വര്‍ഗീസ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് കോടതിക്ക് അടിയന്തിര റിപോര്‍ട്ട് ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി, മാരായമുട്ടം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ നടപടി സ്വീകരിക്കണം.

സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഗൂഢാലോചന പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണം കുറ്റമറ്റതും സമയബന്ധിതവുമായി കോടതിയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിക്കാന്‍ സംസ്ഥാന പോലിസ് മേധാവി, ജില്ലാ പോലിസ് മേധാവി എന്നിവര്‍ നടപടി സ്വീകരിക്കണം.

കേസിന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ പഴുതടച്ചു നടത്തി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് പ്രഗത്ഭനായ അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.

കൊല്ലപ്പെട്ട വര്‍ഗീസിന്റെ കുടുംബത്തിന്റെ ദുസ്ഥിതിയും ദയനീയ സാഹചര്യങ്ങളും പരിഗണിച്ച് സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മെയ് 12നാണ് വര്‍ഗീസിനു നേരെ ആക്രമണമുണ്ടായത്. സെബാസ്റ്റ്യന്‍ വീടിനോട് ചേര്‍ന്നാണ് ര്‍ഗീസിന്റെ ശവപ്പെട്ടിക്കട. ഇതിനെതിരേ നിരവധി പരാതികളും സെബാസ്റ്റ്യന്‍ പഞ്ചായത്തില്‍ സമര്‍പ്പച്ചിരുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് പഞ്ചായത്ത് അത് തളളിക്കളഞ്ഞു.

സംഭവ ദിവസം വര്‍ഗീസിന്റെ നേരെ ടെറസില്‍ നിന്ന് സെബാസ്റ്റ്യന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. കാലുകള്‍ക്ക് ചലനശേഷിയില്ലാത്തതിനാല്‍ വര്‍ഗീസിന് ഒഴിഞ്ഞുമാറാനായില്ല.