നഗ്‌നനായെത്തി കവര്‍ച്ച നടത്തിയിരുന്ന മോഷ്ടാവ് പിടിയില്‍

Update: 2022-08-21 13:18 GMT

മലപ്പുറം: ഒരുമാസത്തിലേറെയായി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നഗ്‌നനായി കവര്‍ച്ച നടത്തിയിരുന്ന മോഷ്ടാവ് പോലിസ് പിടിയില്‍. മലപ്പുറം മഞ്ചേരി സ്വദേശിയായ അബ്ദുല്‍ കബീര്‍ എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് (56) ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഗൂഡല്ലൂര്‍ ബിതര്‍ക്കാടാണ് താമസം. കോഴിക്കോട് നിന്ന് കണ്ണൂരില്‍ മോഷണം നടത്താനായി എത്തിയപ്പോള്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇയാള്‍ക്കെതിരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 11 മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു. നഗ്‌നനായി മോഷണം നടത്തുന്നതാണ് രീതി. ആള്‍താമസമില്ലാത്തതും പ്രായമായവര്‍ ഒറ്റക്ക് കഴിയുന്ന വീടുകളുമാണ് ഇയാള്‍ ഉന്നംവെച്ചിരുന്നത്. നഗ്‌നനായി രാത്രി വീട്ടുമുറ്റത്ത് എത്തിയ മോഷ്ടാവിന്റെ ദൃശ്യം വീടുകളിലെ സി സി ടി വികളില്‍ പതിഞ്ഞിരുന്നു.

നഗ്‌നനായി തലയില്‍ തുണിചുറ്റി മോഷ്ടാവ് വിലസുമ്പോഴും പോലിസിന് പിടികൂടാനാവാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയും പ്രതിഷേധവുമുണ്ടായിരുന്നു. കഴിഞ്ഞമാസം 20ന് താവക്കര മേഖലയിലാണ് മോഷണം നടന്നത്. രണ്ട് വീടുകളില്‍നിന്ന് പണവും സ്വര്‍ണവും നഷ്ടമായി. താളിക്കാവ്, മാണിക്യക്കാവ്, താണ ഭാഗങ്ങളിലും മോഷ്ടാവെത്തി. കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ ഗ്രില്‍ കുത്തിത്തുറക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ നിരീക്ഷണ കാമറകളില്‍ പതിഞ്ഞിരുന്നു.