കോഴിക്കോട് ജില്ലയില്‍ 183 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കൂടി

പോലിസ് സ്‌റ്റേഷന്‍ പരിധി നിശ്ചയിച്ചാണ് ഇവര്‍ക്ക് ചുമതല നല്‍കിയിട്ടുളളത്. ഇതോടെ ജില്ലായിലാകെ 486 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി.

Update: 2021-05-08 11:51 GMT


പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കാന്‍ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി 183 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചു. പൊലീസ് സ്‌റ്റേഷന്‍ പരിധി നിശ്ചയിച്ചാണ് ഇവര്‍ക്ക് ചുമതല നല്‍കിയിട്ടുളളത്. ഇതോടെ ജില്ലായിലാകെ 486 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി.

കോര്‍പ്പറേഷന്‍ പരിധിയില്‍ 15 പേരെയും കൊടുവള്ളി, മുക്കം, ഫറോക്ക്, വടകര, കൊയിലാണ്ടി, രാമനാട്ടുകര, പയ്യോളി മുനിപ്പാലിറ്റികളിലായി 26 പരെയും വിവിധ പഞ്ചായത്തുകളിലായി 142 പേരെയുമാണ് പുതുതായി നിയോഗിച്ചിട്ടുള്ളത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഗസറ്റെഡ് ഉദ്യോഗസ്ഥരാണിവര്‍.

ഓരോ പ്രദേശത്തും പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഉറപ്പാക്കുകയാണ് ഉത്തരവാദിത്തം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും സംബന്ധിച്ച് ജില്ലാ കലക്ടറെ ബോധ്യപ്പെടുത്തും. ബ്രേക്ക് ദ ചെയ്ന്‍ കാംപയിന്‍, ക്വാറന്റൈന്‍, ഐസലേഷന്‍, മരണം, വിവാഹം, ഓഡിറ്റോറിയം എന്നിവയിലേതടക്കം കോവിഡ് മാനദണ്ഡങ്ങളുടെ കര്‍ശനമായ പാലനം, കടകളിലും മാര്‍ക്കറ്റുകളിലും വ്യവസായ സ്ഥാപനങ്ങളിലെയും കോവിഡ് പ്രോട്ടോകോള്‍ എന്നിവ ഉറപ്പുവരുത്തും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പുറത്തിറക്കുന്ന ഉത്തരവുകളെല്ലാം പാലിക്കപ്പെടുന്നുവെന്ന് പരിശോധിക്കേണ്ട ചുമതലയും ഇവര്‍ക്കാണ്.

കോവിഡ് പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട് പിഴ ഈടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുകയും ഇത് ജാഗ്രതാ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഹാര്‍ബര്‍, മാര്‍ക്കറ്റ്, ആളുകള്‍ കൂട്ടം കൂടാന്‍ ഇടയുള്ള കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് സഹായത്തോടെ നിയന്ത്രണങ്ങള്‍ ഉറപ്പാക്കും. വിവാഹം, മരണം, രാഷ്ട്രീയ പരിപാടികള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ കൈവശം ഉണ്ടായിരിക്കും. പോലീസും ഹെല്‍ത്ത് വിഭാഗവും ഇവര്‍ക്കൊപ്പമുണ്ടാവും. നിയോഗിക്കപ്പെട്ട സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും മെഡിക്കല്‍ ഓഫീസര്‍മാരെയും ബന്ധപ്പെട്ട് പ്രദേശത്തിന്റെ വ്യക്തമായ വിവരം അറിയുകയും ചെയ്യും.

Tags:    

Similar News