തെരട്ടമ്മല്‍ ഓടക്കയം റോഡ് ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് ടാറിംഗ് നടത്തണമെന്ന് അരീക്കോട് റോഡ് സുരക്ഷാ സമിതി

പല സ്ഥലങ്ങളിലും റോഡിനിരുപുറത്തുള്ള പുറംമ്പോക്ക് ഭൂമി കയ്യേറ്റം നടത്തി മതിലുപണിതതു കൊണ്ട് ഫുട്പാത്തിനും അഴുക്ക്ചാല്‍ നിര്‍മ്മിക്കാനും കഴിയാത്ത സാഹചര്യമാണ് ളള്ളത്.

Update: 2020-03-01 09:53 GMT

അരീക്കോട്: 1980 ല്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കുടിയേറ്റ മേഖലയ്ക്കും ആദിവാസി കോളനികള്‍ക്കും വേണ്ടി നിര്‍മ്മിച്ച തെരട്ടമ്മല്‍ മുതല്‍ വടക്കുംമുറി വെറ്റിലപ്പാറ ഓടക്കയം ആദിവാസി മേഖല വരെയുള്ള റോഡിലെ ഭൂ കയ്യേറ്റം ഒഴിപ്പിച്ച് റാടിംഗ് നടത്തണമെന്ന് അരീക്കോട് റോഡ് സുരക്ഷാ സമിതി. ഈ പ്രദേശത്തെ പ്രധാന റോഡില്‍ വീതി കുറവു കാരണം ഗതാഗത തടസങ്ങള്‍ ഏറെയാണ്. പല സ്ഥലങ്ങളിലും റോഡിനിരുപുറത്തുള്ള പുറംമ്പോക്ക് ഭൂമി കയ്യേറ്റം നടത്തി മതിലുപണിതതു കൊണ്ട് ഫുട്പാത്തിനും അഴുക്ക്ചാല്‍ നിര്‍മ്മിക്കാനും കഴിയാത്ത സാഹചര്യമാണ് ളള്ളത്.

പ്രധാന അങ്ങാടികളില്‍ പല കെട്ടിടങ്ങളും നിര്‍മ്മാണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. പഴയ സര്‍വ്വേ പ്രകാരം റോഡ് അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷം മാത്രമാണ് റോഡ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ പാടുള്ളൂവെന്നും പതിമൂന്ന് കോടി ചെലവഴിച്ച് ടാറിങ്ങ് നടത്തുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്പെടണമെന്നും അരീക്കോട് റോഡ് സുരക്ഷാ സമിതി ആവശ്യപ്പെട്ടു. സര്‍വ്വേ നടത്തിപ്പിനായി പൊതുമരാമത്ത് വകുപ്പിന് പരാതി സമര്‍പ്പിക്കാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി ഭാരവാഹികള്‍ അറിയിച്ചു.

സ്വകാര്യ വ്യക്തികള്‍ പൊതു റോഡില്‍ കൂട്ടിയിടുന്ന കല്ല്, വേസ്റ്റ്, മരങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിനും പരാതി സമര്‍പ്പിക്കുമെന്ന് അരീക്കോട് റോഡ് സുരക്ഷാ ഭാരവാഹികളായ കെ എം സലിം പത്തനാപുരം, കൃഷണന്‍ എരഞ്ഞിക്കല്‍, കെ ടിഅബ്ദുസമദ് കുനിയില്‍ തുടങ്ങിയവര്‍ അറിയിച്ചു. റോഡ് ടാറിങ്ങ് തുടങ്ങുന്നതിനു മുന്‍പ് ജലനിധി' ടെലഫോണ്‍കേബിള്‍ വര്‍ക്കുകള്‍ തീര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.