വന്ദേഭാരത് ട്രെയിന്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും കാര്യക്ഷമവും; പരിശോധിക്കണമെന്ന് തരൂര്‍

Update: 2022-02-02 06:19 GMT

തിരുവനന്തപുരം; ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 400 വന്ദേഭാരത് ട്രെയിനുകള്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സില്‍വര്‍ ലൈന്‍ പാതക്ക് പകരമാവുമോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂര്‍. സില്‍വര്‍ ലൈന്‍ പദ്ധതിയോട് യോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ രൂപംകൊണ്ട പ്രസന്ധിക്ക് മറ്റൊരു പരിഹാരവുമായാണ് തരൂരിന്റെ പുതിയ അഭിപ്രായപ്രകടനം.

''കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജകാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം.''- തരൂര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ എഴുതി.

കേരള സര്‍ക്കാര്‍ മുന്നോട്ട് വച്ച കാസര്‍കോഡ്, തിരുവനന്തപുരം സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ കേരളത്തിന് ഉപകാരപ്രദമാണെന്നാണ് തരൂരിന്റെ നിലപാട്. എന്നാല്‍ ഈ അഭിപ്രായത്തോട് കോണ്‍ഗ്രസ്സിന് പൊതുവെ വിയോജിപ്പാണ്. ഇതിനെച്ചൊല്ലി തരൂരിനെതിരേ കേരളനേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു.

Full View

Tags: