ഒഡീഷയിലും പടക്കങ്ങളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചു

Update: 2021-10-01 05:06 GMT

ഭുവനേശ്വര്‍: ഒക്ടോബര്‍ ഒന്നുമുതല്‍ ഒഡീഷയിലും പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു. ഉല്‍വാഘോഷങ്ങളുടെ സമയമായതുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശ്വാസകോശ രോഗങ്ങള്‍ നിയന്ത്രിക്കാനും അന്തരീക്ഷമലിനീകരണം കുറയ്ക്കാനുമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ നവംബര്‍ ഒന്നു വരെ രാത്രി കര്‍ഫ്യൂ എര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മുതല്‍ 5 വരെയാണ് കര്‍ഫ്യൂ. എല്ലാ നഗരങ്ങളിലും കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവും.

ഭുവനേശ്വര്‍, കട്ടക്ക് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഒക്ടോബര്‍ 11 മുതല്‍ 20 വരെ കര്‍ഫ്യൂ രാത്രി എട്ടിന് ആരംഭിക്കും. രാവിലെ അഞ്ച് മണിവരെ നീണ്ടുനില്‍ക്കും.

എല്ലാ മതപരവും അല്ലാത്തതുമായ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങളിലും നിയന്ത്രണങ്ങളുണ്ട്.

മതച്ചടുങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം തീരുമാനിക്കാന്‍ പ്രദേശിക ഭരണകൂടങ്ങള്‍ക്ക് അധികാരം നല്‍കി.