ഇരട്ടവോട്ടിനെതിരേ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു

Update: 2021-03-25 13:41 GMT

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്ന് യുഡിഎഫ് ടിക്കറ്റില്‍ ജനവിധി തേടുന്ന വീണാ എസ് നായര്‍ ഇരട്ട വോട്ട് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു.

''യുഡിഎഫ് വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ടിനെതിരതേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കേരളത്തിലെ ജനങ്ങള്‍ സംസ്ഥാനത്ത് ഒരു മാറ്റം ആഗ്രഹിക്കുന്നു''- വീണ എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതേ വിഷയത്തില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാറും പരാതി നല്‍കുന്നുണ്ട്.

വട്ടിയൂര്‍ക്കാവില്‍ 8,400 ഇരട്ടവോട്ടുകളുണ്ടെന്നാണ് ആരോപണം. യുഡിഎഫ് നല്‍കുന്ന കണക്കനുസരിച്ച തിരുവനന്തപുരത്ത് 7,600ഉം നേമത്ത് 6,360ഉം ഇരട്ടവോട്ടുകളാണ് ഉളളത്. ഇരട്ടവോട്ടുകള്‍ വ്യാപകമാണെന്ന ആരോപണം രമേശ് ചെന്നിത്തലയാണ് ആദ്യം ഉന്നയിച്ചത്. ചെന്നിത്തലയുടേത് തെറ്റായ ആരോപണമാണെന്ന് എല്‍ഡിഎഫ് ആദ്യം വാദിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണം ആംഗീകരിച്ചതോടെ എല്‍ഡിഎഫ് നിലപാട് മാറ്റി.

140 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനാണ് നടക്കുന്നത്.

2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോളിങ് ബൂത്തുകളുടെ എണ്ണം 21,498ല്‍ നിന്ന് 40,771ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. മെയ് 2നാണ് ഫലപ്രഖ്യാപനം.

2021 ജൂണ്‍ 1നാണ് പതിനാലാമത് കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. കേരളത്തില്‍ ആകെ 2,67,88,268 വോട്ടര്‍മാരാണ് ഉള്ളത്.

Tags:    

Similar News