മാര്‍ക്ക് ജിഹാദ് പ്രയോഗം മതവുമായി ബന്ധപ്പെടുത്തിയുള്ളതല്ല; ന്യായീകരണവുമായി അധ്യാപകന്‍

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി ശിവന്‍ കുട്ടി വ്യക്തമാക്കി.

Update: 2021-10-09 15:10 GMT

ന്യൂഡല്‍ഹി: 'മാര്‍ക്ക് ജിഹാദ്' ആരോപണമുന്നയിച്ച ആര്‍എസ്എസ് അനുകൂലിയായ അധ്യാപകന്‍ ന്യായീകരണവുമായി രംഗത്ത്. 'മാര്‍ക്ക് ജിഹാദ് ' എന്ന വാക്ക് മതവുമായി ബന്ധപ്പെടുത്തിയല്ല ഉപയോഗിച്ചതെന്നും ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് പദപ്രയോഗം നടത്തിയതെന്നും കിരോഡി മാല്‍ കോളേജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ രാകേഷ് പാണ്ഡെ അവകാശപ്പെട്ടു.

'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം നടത്തിയ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടി ആശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ചതിനു പിറകെയാണ് ന്യായീകരണവുമായി അധ്യാപകന്‍ രംഗത്തുവന്നത്. തന്റെ ആരോപണത്തില്‍ കേരള സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നത് തന്റെ വിഷയമല്ല. ദില്ലി സര്‍വകലാശാലയിലെ പ്രവേശനം അട്ടിമറിക്കപ്പെടരുതെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ ആരോപണം ദില്ലി സര്‍വകലാശാല അന്വേഷിക്കണമെന്നും രാകേഷ് കുമാര്‍ പാണ്ഡെ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി ശിവന്‍ കുട്ടി വ്യക്തമാക്കി. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.




Tags:    

Similar News