പേന കൊണ്ടെറിഞ്ഞ് വിദ്യാര്‍ഥിയുടെ കാഴ്ച്ച നഷ്ടമാക്കിയ അധ്യാപികയെ കഠിന തടവിന് ശിക്ഷിച്ചു

സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്

Update: 2021-10-01 04:32 GMT

തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ചതിന് പേന കൊണ്ടെറിഞ്ഞ് മൂന്നാംക്ലാസുകാരന്റെ കണ്ണിന് ഗുരുതരമായി പരിക്കേല്‍പ്പിച്ചതു വഴി കാഴ്ച നഷ്ടപ്പെടുത്തിയ കേസില്‍ അധ്യാപികയ്ക്ക് കഠിന തടവ്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനെയാണ് ഒരു വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി കെ വി രജനീഷാണ് വിധി പുറപ്പെടുവിച്ചത്.


2005 ജനുവരി 18ന് ആയിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ഷെരീഫ പേന വലിച്ചെറിയുകയായിരുന്നു. ഇത് കുട്ടിയുടെ കണ്ണില്‍ തുളച്ച് കയറി ഗുരുതരമായി മുറിവേറ്റു. മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്‌തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. ഷരീഫയെ ആറുമാസം സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പിന്നീട് വീണ്ടും അതേ സ്‌കൂളില്‍ തന്നെ ഇവര്‍ക്ക് നിയമനം ലഭിച്ചു. കുട്ടികളെ സ്‌നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയാണെന്നും. അതിന് തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.




Tags:    

Similar News