തമിഴ്‌നാട് നീറ്റ് ബില്ല് വീണ്ടും ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും

Update: 2022-02-05 08:12 GMT

ചെന്നൈ; തമിഴ്‌നാട് നിയമസഭ വീണ്ടും നീറ്റ് ബില്ല് സഭയിലവതരിപ്പിച്ച് ഗവര്‍ണറുടെ അനുമതിക്കുവേണ്ടി സമര്‍പ്പിച്ചേക്കും. നിയമസഭ പാസ്സാക്കിയ നീറ്റ് ബില്ല് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതെ തിരിച്ചയച്ച സാഹചര്യത്തിലാണ് സഭ ബില്ല് വീണ്ടും പരിഗണിക്കുന്നത്.  ബില്ല് വീണ്ടും പരിഗണിക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നുണ്ട്.

പാവപ്പെട്ടവരെയും ഗ്രാമീണ മേഖലയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ബില്ല് ഗുണം ചെയ്യില്ലെന്ന വിമര്‍ശനമുന്നയിച്ചാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ ബില്ല്  തിരിച്ചയച്ചത്.

സിഎംസി വെല്ലൂര്‍ കേസിലെ വിധിയും അദ്ദേഹം തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

'സംസ്ഥാന നിയമസഭയുടെ നിയമനിര്‍മ്മാണ അധികാരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഗവര്‍ണര്‍ ഉദ്ധരിക്കുന്ന സിഎംസി വെല്ലൂര്‍ കേസിലെ വിധിയെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.

ഗവര്‍ണറെ തിരിച്ചുവിളിക്കണെമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും തമിഴ്‌നാട്ടിലെ നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷയോടൊപ്പം പ്ലസ് ടു പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കണെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീറ്റ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.