അഫ്ഗാനില്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നത് താലിബാന്‍ നിരോധിച്ചു

Update: 2021-11-03 01:49 GMT

കാബൂള്‍: അഫ്ഗാനില്‍ വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയെ വീണ്ടും പരിക്കേല്‍പ്പിക്കുന്നതുകൊണ്ടാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് താലിബാന്‍ വ്യക്തമാക്കി. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം അഫ്ഗാന്‍ കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

താലിബാനെ അംഗീകരിക്കാന്‍ വിദേശ രാജ്യങ്ങള്‍ മടികാണിച്ചതും ബാങ്കുകളില്‍ കറന്‍സി ക്ഷാമം രൂക്ഷമായതും പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിച്ചു.

ആഭ്യന്തരമായി യുഎസ് ഡോളര്‍ ഉപയോഗിച്ചാണ് പല വ്യാപാരങ്ങളും നടന്നിരുന്നത്. തെക്കന്‍ വ്യാപാരമേഖലയില്‍ പാകിസ്താന്‍ രൂപയും ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശ കറന്‍സി ഉപയോഗത്തെ താലിബാന്‍ വിലക്കിയത്.

തുടര്‍ന്നും ആഭ്യന്തര ഉപഭോഗത്തിന് വിദേശകറന്‍സി ഉപയോഗിക്കുകയാണെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. ദേശീയ താല്‍പര്യം സംരക്ഷിക്കാനും സമ്പദ്ഘനടയിലെ പ്രതിസന്ധി തീരുന്നതിനും എല്ലാ അഫ്ഗാന്‍ പൗരന്മാരും അഫ്ഗാന്‍ കറന്‍സി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

''എല്ലാ പൗരന്മാരോടും കടയുടമകളോടും വ്യാപാരികളോടും വ്യവസായികളോടും പൊതുജനങ്ങളോടും ഇനി മുതല്‍ എല്ലാ ഇടപാടുകളും അഫ്ഗാനിയില്‍ നടത്താനും വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും ഇസ് ലാമിക് എമിറേറ്റ് നിര്‍ദേശിക്കുന്നു''- ഉത്തരവില്‍ പറയുന്നു. 

Tags:    

Similar News