ഇസ്രായേലിനെ ജൂതരുടെ ദേശീയ രാഷ്ട്രമായി നിര്‍വചിക്കുന്ന നിയമം സുപ്രീംകോടതി ശരിവച്ചു

രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ഫലസ്തീന്‍ ന്യൂനപക്ഷത്തിന്റെ നിലവാരത്തെ ഇത് കൂടുതല്‍ തരംതാഴ്ത്തുന്നുവെന്ന് വിമര്‍ശകര്‍ പറഞ്ഞു.

Update: 2021-07-09 03:07 GMT

ടെല്‍അവീവ്: ഇസ്രായേല്‍ ജൂതരുടെ ദേശീയ രാഷ്ട്രമാണെന്ന് നിര്‍വചിക്കുന്ന നാഷണല്‍ സ്‌റ്റേറ്റ് ലോ ഇസ്രായേല്‍ സുപ്രിം കോടതി അംഗീകരിച്ചു. ഈ നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന എതിര്‍വാദം തള്ളിക്കളഞ്ഞാണ് ഇസ്രായേല്‍ ജൂതരാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്ന നിയമം കോടതി അംഗീകരിച്ചത്. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ഫലസ്തീന്‍ ന്യൂനപക്ഷത്തിന്റെ നിലവാരത്തെ ഇത് കൂടുതല്‍ തരംതാഴ്ത്തുന്നുവെന്ന് വിമര്‍ശകര്‍ പറഞ്ഞു.


ഭൂരിപക്ഷ വിഭാഗത്തില്‍ പെടാത്തവരെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന നിയമമാണ് കോടതി അംഗീകരിച്ചതെന്ന് നിയമം അസാധുവാക്കാന്‍ ശ്രമിച്ച പലസ്തീന്‍ അവകാശ ഗ്രൂപ്പായ അദാല പറഞ്ഞു. 'ഈ നിയമത്തിന്റെ വിവേചനപരവും വംശീയവുമായ സ്വഭാവം തുറന്നുകാട്ടുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന്' സംഘടന വ്യക്തമാക്കി.


വിവാദ നിയമത്തിന് 2018 ജൂലൈയില്‍ നെസെറ്റ് അംഗീകാരം നല്‍കിയിരുന്നു. പുതിയ നിയമപ്രകാരം അറബി ഔദ്യോഗിക സംസ്ഥാന ഭാഷയില്‍ നിന്ന് 'പ്രത്യേക പദവി' ഉള്ളതിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു.




Tags: