സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന കോടതിമുറികള്‍: ഹിന്ദുത്വര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഗുരു ദത്താത്രേയ സ്വാമി ബാബാബുദന്‍ ദര്‍ഗയുടെ കഥ

Update: 2022-05-29 15:41 GMT

കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ആരാധനാലയമാണ് ശ്രീ ഗുരു ദത്താത്രേയ സ്വാമി ബാബാബുദന്‍ ദര്‍ഗ. മുസ് ലിംകള്‍ മാത്രമല്ല, താഴ്ന്ന ജാതിയിലെ ഹിന്ദുക്കളും ആരാധനക്കെത്തുന്ന സൂഫി ആരാധനാലയമാണ് ഇത്. 1991ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആരാധനാലയ നിയമമനുസരിച്ച് വിധിപ്രസ്താവിക്കാന്‍ തയ്യാറാവാതിരുന്ന കോടതിയാണ് ഈ ആരാധനാലയത്തെ ഹിന്ദുത്വരുടെ കയ്യിലേക്ക് എറിഞ്ഞുകൊടുത്തതെന്ന് കര്‍ണാടകയിലെ ആക്റ്റിവിസ്റ്റായ ശിവ്‌സുന്ദര്‍ പറയുന്നു. ജുഡീഷ്യര്‍ നിരുത്തരവാദത്തിന്റെ ഇര കൂടിയാണ്.

ഹൈദരാലിയുടെ കാലത്ത് മുസ് ലിംകള്‍ തട്ടിയെടുത്ത ആരാധനാലയമാണ് ദര്‍ഗയെന്നാണ് ഹിന്ദുത്വരുടെ വാദം. അതേസമയം 250 വര്‍ഷമായി ഈ ദര്‍ഗയുടെ മാനേജ്‌മെന്റ് മുസ് ലിംകളാണ്. എന്തായാലും 1947ല്‍ ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ ഇത് മുസ് ലിംആരാധനാലയമായാണ് പ്രവര്‍ത്തിച്ചുവന്നത്. 1991ലെ നിയമമനുസരിച്ച് ഈ ആരാധനാലയത്തിന്റെ ആരാധനാരീതി തീരുമാനിക്കുന്നത് ഇത് കണക്കിലെടുത്താണല്ലോ. ഇപ്പോള്‍, ഈ ദര്‍ഗ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയാണ്. 

ഒരു മുസ് ലിം വിശുദ്ധനെ സംസ്‌കരിച്ച സ്ഥലമാണ് ദര്‍ഗ. ഇത്തരത്തില്‍ നിരവധി ആരാധനാലയങ്ങള്‍ ഇന്ത്യയിലുണ്ട്. മുസ് ലിംകളും ഹിന്ദുക്കളും പ്രത്യേകിച്ച് താഴ്ന്ന ജാതിക്കാര്‍ ഇവിടെ ആരാധനക്കെത്തുന്നു. ഇവിടെ ഇപ്പോള്‍ നിലവിലുള്ള ആരാധനാരീതി അവൈദിക, സൂഫി സമ്പ്രദായത്തിന്റെ അടയാളങ്ങളുള്ളതാണ്.

ഈ ദര്‍ഗയുമായി ബന്ധപ്പെട്ട് 1991ലെ നിയമം ഉണ്ടാകുന്നതിന് രണ്ട് മാസം മുമ്പ് ഒരു കേസ് തീര്‍പ്പാക്കിയിരുന്നു. അതില്‍ മുസ് ലിംകളുടെ അവകാശം അംഗീകരിച്ചു. 1975ലാണ് വഖഫ് ബോര്‍ഡ് രൂപീകരിച്ചത്. മുസ് ലിം ഉടമസ്ഥതയിലായതിനാല്‍ ഇതിനെ വഖഫിന്റെ ഭാഗമാക്കി. മാത്രമല്ല, മതപരമായ അധികാരവും മുസ് ലിംകള്‍ക്കായിരുന്നു. ആരാധനക്കെത്തുന്നത് ഹിന്ദുക്കളും മുസ് ലിംകളും. ഒന്നുകില്‍ വഖഫ് ബോര്‍ഡിലേക്കോ അല്ലെങ്കില്‍ കര്‍ണാടകയിലെ ക്ഷേത്രഭരണ സ്ഥാപനമായ മുേ്രസയിലേക്കോ മാറ്റണമെന്ന് കോടതി നിര്‍ദേശിച്ചു. ദര്‍ഗയിലെ ആരാധന ഒരു സമന്വയത്തിന്റെ കേന്ദ്രമാണെന്ന കാര്യം കോടതി കണക്കിലെടുത്തില്ല. ദര്‍ഗയുടെ അധികാരം മുസ്രെയിലേക്ക് മാറ്റി. മുസ്രെയിലായിരുന്നെങ്കിലും മുസ് ലിം ആരാധനാലയമെന്ന പ്രത്യേക പദവി നല്‍കിയിരുന്നു. ദര്‍ഗ മാനേജ്‌മെന്റ് എതിര്‍ത്തില്ലെങ്കിലും ഈ മാറ്റത്തെ വഖഫ് ബോര്‍ഡ് എതിര്‍ത്തു.

ഇതൊക്കെ ചെയ്‌തെങ്കിലും കര്‍ണാടക ഹൈക്കോടതി ദര്‍ഗയുടെ സ്വഭാവവും ദര്‍ഗയുടെ മേല്‍ മതപരമായ അധികാരമുള്ള ശകാദ്രിയുടെ മതപരമായ അധികാരവും ഉയര്‍ത്തിപ്പിടിച്ചു. മതപരമായ സമന്വയ സ്വഭാവത്തെ പുകഴ്ത്തുകയും ചെയ്തു. 1991 മെയ് മാസത്തില്‍ സുപ്രിം കോടതി ഹൈക്കോടതി വിധി ശരിവച്ചു. ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള സിവില്‍ തര്‍ക്കം മാത്രമല്ല, മതപരമായ സ്വഭാവവും ആചാരങ്ങളും സംബന്ധിച്ച തര്‍ക്കങ്ങളും 1991 മെയ് മാസത്തില്‍ അന്തിമഘട്ടത്തിലെത്തി. 1991ലെ ആരാധനാലയ നിയമം വരുന്നതിനു രണ്ട് മാസം മുമ്പാണ് ഇതൊക്കെ നടന്നത്.

1991നുശേഷം കാര്യങ്ങള്‍ മാറി. ബാബരി മസ്ജിദില്‍നിന്ന് ശക്തി സംഭരിച്ച ഹിന്ദുത്വര്‍ പുതിയ തര്‍ക്കത്തിന് തിരികൊളുത്തി. ദത്താത്രേയ ഭഗവാന്റെ വാസസ്ഥലമായാണ് ഹിന്ദുക്കള്‍ ഈ ആരാധനാലയത്തെ ആരാധിക്കുന്നതെന്നും അതുകൊണ്ട് അനസൂയ ജയന്തി, സത്യനാരായണ പൂജ തുടങ്ങിയ പുതിയ ആചാരങ്ങള്‍ അനുവദിക്കണമെന്നും വാദിച്ചു. ശ്രീകോവിലുമായി ബന്ധപ്പെട്ട മറ്റൊരു തര്‍ക്കം തീര്‍പ്പാക്കുന്നതിനിടെ ഹൈക്കോടതി തന്നെ എന്‍ഡോവ്‌മെന്റ് കമ്മീഷണറോട് ക്ഷേത്രത്തിലെ ആചാരങ്ങള്‍ പരിശോധിച്ച് റിപോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്‍ഡോവ്‌മെന്റ് കമ്മീഷണര്‍ ജില്ലാ മുസ്രെ ഓഫീസര്‍ മുഖേന പബ്ലിക് ഹിയറിംഗ് നടത്തി ആചാരങ്ങള്‍ ക്രോഡീകരിച്ചു.

അതനുസരിച്ച്, ശകാദ്രി ശ്രീകോവിലിന്റെ ആചാരപരമായ തലവനാണ്, ശകാദ്രി. അദ്ദേഹം നിയമിച്ച ഒരു മുജാവര്‍ മാത്രമേ ശ്രീകോവിലില്‍ പ്രവേശിക്കുകയുള്ളൂ. മുജാവര്‍ വിളക്ക് കത്തിക്കുകയും ചില ചടങ്ങുകളില്‍ ഏര്‍പ്പെടുകയും ചെയ്യും. അദ്ദേഹം ഒരു ഹിന്ദു പ്രതിനിധിയാണ്.

എന്‍ഡോവ്‌മെന്റ് കമ്മീഷണര്‍ നടത്തിയ ആചാരങ്ങളുടെ ക്രോഡീകരണത്തിന് 1989 ഫെബ്രുവരി 25ന് അംഗീകാരം നല്‍കി. ആ സമയത്ത് ദര്‍ഗയില്‍ പുതിയ ഹിന്ദുബ്രാഹ്മണ ആചാരങ്ങള്‍ അനുവദിക്കുകയും ചെയ്തു. 

1992 മുതല്‍, ബിജെപി 'ദത്ത ജയന്തി' ആഘോഷിച്ചു. 1997 മുതല്‍ ഒരാഴ്ച നീളുന്ന 'ദത്തമാല' ആഘോഷിക്കാനും അനുമതി നല്‍കി. 2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം, സംഘപരിവാര്‍ രീതികള്‍ മാറ്റി. ദര്‍ഗയെ 'മുസ് ലിംകളുടെ പിടിയില്‍ നിന്ന്' മോചിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചു. 'ദത്തപീഠം തെക്കിന്റെ അയോധ്യയും കര്‍ണാടക തെക്കിന്റെ ഗുജറാത്തുമാണ്' എന്നതായിരുന്നു പുതിയ മുദ്രാവാക്യം.

ശ്രീകോവിലിലെ ആചാരങ്ങള്‍ ക്രോഡീകരിച്ച 1989ലെ എന്‍ഡോവ്‌മെന്റ് കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദത്തപീഠ സംവര്‍ദ്ധന സമിതി ഹൈക്കോടതിയില്‍ ഒരു പുതിയ ഹരജി ഫയല്‍ ചെയ്തു. ഹൈദരാലിയുടെ ഭരണകാലത്ത് മുസ് ലിംകള്‍ ദര്‍ഗ തട്ടിയെടുത്തെന്നായിരുന്നു ആരോപണം.

കര്‍ണാടക ഹൈക്കോടതി ഈ ഹരജി അംഗീകരിച്ച് 2007ല്‍ പുതിയ ഉത്തരവിറക്കി. എന്‍ഡോവ്‌മെന്റ് കമ്മീഷണറുടെ 1989ലെ ആചാര ക്രോഡീകരണം അസാധുവാക്കി. ഹൈദറിന്റെ കാലഘട്ടത്തില്‍ ശ്രീകോവിലിന്റെ മതപരമായ സ്വഭാവം മാറിയോ എന്ന് നിര്‍ണയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹിന്ദു പുരോഹിതനെ നിയമിച്ചു, ഹിന്ദു ആഗമ രീതിയിലുള്ള ആചാരങ്ങള്‍ അനുവദിച്ചു. ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം കോടതിയുടെ അനുമതിയോടെ മാറ്റി. ഇതിനെതിരേ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ശകാദ്രിയും എതിര്‍ത്തു. 

നിരവധി വാദപ്രതിവാദങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ശേഷം സുപ്രിംകോടതി എന്‍ഡോവ്‌മെന്റ് കമ്മീഷമറുടെ ആചാരക്രോഡീകരണത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചു. കൂടാതെ 1947നു മുമ്പുള്ള സ്ഥതി എന്താണെന്ന് നിര്‍ണയിക്കാനും ആവശ്യപ്പെട്ടു.

2010ല്‍ കമ്മീഷണര്‍ ഹിയറിങ് നടത്താന്‍ തീരുമാനിച്ചു. അത് 1991ലെ നിയമത്തിന്റെ ലംഘനമാണെന്ന അഭിപ്രായം ഉയര്‍ന്നതോടെ കമ്മീഷണര്‍ ഹിയറിങ് പൂര്‍ത്തിയാക്കിയില്ല. അത് സുപ്രിംകോടതിക്ക് വിട്ടു. എന്നാല്‍ മുജാവര്‍ക്കൊപ്പം കമ്മീഷണര്‍ ഒരു ഹിന്ദുപുരോഹിതന് ആഗമ ആചാരപ്രകാരം ആരാധന നടത്താന്‍ അനുമതി നല്‍കി.  

ഇതിനിടയില്‍ കേസിലെ കക്ഷികളെ കേള്‍ക്കാനും ശുപാര്‍ശകള്‍ നല്‍കാനും ജസ്റ്റിസ് (റിട്ട) നാഗമോഹന്‍ ദാസ് കമ്മിറ്റിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. പൊതുജനങ്ങളെയും ഇരുവിഭാഗങ്ങളെയും കമ്മിറ്റി വിശദമായി കേട്ടു. 1989 ലെ കമ്മീഷണറുടെ ഉത്തരവില്‍ ക്രോഡീകരിച്ച ആചാരങ്ങള്‍ നിലനിര്‍ത്താന്‍ ശുപാര്‍ശ ചെയ്തു. ഹിന്ദുപുരോഹിതനെ വയ്ക്കുന്നത് മതപരമായ സ്വഭാവം മാറ്റുന്നതിന് തുല്യമാണെന്നായിരുന്നു കമ്മിറ്റിയുടെ വാദം. 1989ല്‍ ക്രോഡീകരിച്ച ആചാരങ്ങള്‍ തുടരാന്‍ 2018 മാര്‍ച്ചില്‍ ഉത്തരവിട്ടു.

ദത്താത്രേയ ദേവസ്ഥാന സംവര്‍ദ്ധന സമിതി ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. കേസിപ്പോഴും തുടരുകയാണ്.