കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് 1,416 കോടി രൂപയുടെ സഹായ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

Update: 2021-06-27 14:49 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയില്‍ കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1,416 കോടിരൂപയുടെ കൊവിഡ് സഹായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.

ലോക് ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് സഹായ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക. ഇളവുകള്‍ക്കും ഉത്തേജക പദ്ധതികള്‍ക്കുമായി 1,416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തില്‍ നിന്ന് 139 കോടി രൂപ പലിശ സബ്സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.

'വ്യവസായ ഭദ്രത' സ്‌കീമില്‍ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി 2020 ഡിസംബര്‍ 31 എന്നതില്‍ നിന്നും 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. എല്ലാ ചെറുകിട- സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നല്‍കും. ഇത്തരത്തില്‍ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജില്‍ 5,000 സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കും.

സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വര്‍ധിപ്പിക്കും. അര്‍ഹരായ യൂണിറ്റുകള്‍ക്കുള്ള സബ്സിഡി 20 ലക്ഷം എന്നുള്ളത് 30 ലക്ഷം ആക്കി ഉയര്‍ത്തി. വ്യവസായിക പിന്നാക്ക ജില്ലകളിലും മുന്‍ഗണനാ വ്യവസായ സംരംഭങ്ങള്‍ക്കും നല്‍കുന്ന സബ്സിഡി 30 ലക്ഷം എന്നുള്ളത് 40 ലക്ഷം ആയും ഉയര്‍ത്തി. 3000 യൂണിറ്റുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നായി 445 കോടി രൂപയാണ് ഇതിനായി ഉപയോഗിക്കുന്നത്. വനിത- യുവ പട്ടികജാതി പട്ടികവര്‍ഗ്ഗ എന്‍.ആര്‍.കെ സംരംഭകര്‍ക്കും 25 ശതമാനം വരെ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.

മുന്‍ഗണനാ വ്യവസായ സംരംഭങ്ങളായ റബര്‍, കൃഷി, ഭക്ഷ്യ സംസ്‌കരണം, വസ്ത്ര നിര്‍മ്മാണം, പാരമ്പര്യേതര ഊര്‍ജ്ജ ഉല്പാദനം, ഉപകരണ നിര്‍മ്മാണം, ബയോ ടെക്നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പുനരുപയോഗ യൂണിറ്റുകള്‍, ജൈവ കീടനാശിനി നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയ്ക്ക് 45 ശതമാനം സഹായം സബ്സിഡിയായി ലഭിക്കും. സഹായത്തിന്റെ തോത് 40 ലക്ഷത്തില്‍ അധികരിക്കരുതെന്ന വ്യവസ്ഥയോടെ 45 ശതമാനം വരെ വര്‍ധിപ്പിച്ചു.

വ്യാവസായിക പിന്നാക്ക ജില്ലകളായ ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലെ സംരംഭകര്‍ക്കും 45 ശതമാനം സബ്സിഡിയായി നല്‍കും. നാനോ യൂണിറ്റുകള്‍ക്കുള്ള സഹായങ്ങളും വിപുലപ്പെടുത്തി. സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന നാനോ യൂണിറ്റുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആകെ 60 കോടി രൂപയുടെ ധനസഹായമാണ് മേഖലയില്‍ നല്‍കുന്നത്. 600 യൂണിറ്റുകള്‍ക്ക് വരെ പ്രയോജനം ലഭ്യമാക്കും.

നാനോ യൂണിറ്റുകളില്‍ അഞ്ച് ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകള്‍ക്കാണ് നിലവില്‍ പലിശ സബ്സിഡി ലഭിച്ചിരുന്നത്. എന്നാല്‍ ഇത് 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകള്‍ക്കും ലഭ്യമാക്കും. സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള നാനോ യൂണറ്റുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 30 കോടി രൂപയുടെ വായ്പ ഇതിലൂടെ നാനോ യൂണിറ്റുകള്‍ക്ക് ലഭിക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത തുക ലോക്ഡൗണ്‍ സാഹചര്യത്തില്‍ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അക്കൗണ്ടില്‍ ബാഡ് ഡെബ്റ്റ് രേഖപ്പെടുത്തില്ല. 179 കോടി രൂപയുടെ വായ്പ ഇപ്രകാരം ഇതിനായി പുന:ക്രമീകരിക്കും.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ വായ്പകള്‍ക്കു പ്രഖ്യാപിച്ച മൊറട്ടോറിയം 2021 ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചു. ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത ഇതിലൂടെ ഏറ്റെടുക്കുകയാണ്. കേരള സ്റ്റേറ്റ്ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഉപഭോക്താക്കളുടെ ഒരു വര്‍ഷത്തേക്കുള്ള പിഴ പലിശയും ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി നല്‍കും.