സര്‍വീസ് ചട്ടങ്ങള്‍ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുമെന്ന് മന്ത്രി പി രാജീവ്

Update: 2021-12-21 18:52 GMT

തിരുവനന്തപുരം: ഭരണ നിര്‍വഹണം വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനു സര്‍വീസ് ചട്ടങ്ങള്‍ കാലത്തിനനുസരിച്ചു പരിഷ്‌കരിക്കുമെന്നു നിയമ മന്ത്രി പി. രാജീവ്. കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റെ പത്താം വാര്‍ഷികാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സാങ്കേതികവിദ്യയുടെ വളര്‍ച്ച ഭരണ നിര്‍വഹണത്തിലും പ്രയോജനപ്പെടുത്തുന്നതിനു സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്ക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതു പൂര്‍ണവും കാര്യക്ഷമവുമാകുന്നതിനു സര്‍വീസ് ചട്ടങ്ങളിലെ കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്യണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ സര്‍വീസ് കാര്യങ്ങളിലും പൂര്‍ണ സുതാര്യത ഉറപ്പാക്കും. സ്ഥലംമാറ്റത്തിനു പൊതുമാനദണ്ഡം നിശ്ചയിച്ചതും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായാണ്. പല വകുപ്പുകളും ഇതിനോടകം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. മറ്റു വകുപ്പുകളിലും ഇത് ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 

കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ നിലവില്‍ വന്നതോടെ നീതിന്യായ സംവിധാനത്തിന്റെ വേഗം കൂടിയതായി മന്ത്രി ചൂണ്ടിക്കാട്ടി. സര്‍വീസ് കേസുകള്‍ ട്രൈബ്യൂണലിലേക്കു മാറിയതോടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറഞ്ഞു. ഇതു പൊതുജനങ്ങള്‍ക്കും വലിയരീതിയില്‍ സഹായകമായെന്ന് മന്ത്രി പറഞ്ഞു. 

െ്രെടബ്യൂണലുകളുടെ അധികാരത്തിനുമേല്‍ കടന്നുകയറാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനു കൂട്ടായ പരിശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ചടങ്ങില്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം അധ്യക്ഷത വഹിച്ചു.