കൊവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് മാറ്റിവച്ച ശമ്പളം മുടങ്ങില്ല; മാധ്യമവാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി

Update: 2021-04-30 09:00 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം (മെയ് മാസം കൈയില്‍ ലഭിക്കുന്ന ശമ്പളം) ലഭിക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. മാറ്റിവച്ച ശമ്പളം മുടങ്ങുമെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

മാറ്റിവച്ച ശമ്പളം അഞ്ച് ഗഡുക്കളായി നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ആ തീരുമാനത്തിന് മാറ്റമില്ലെന്നും താല്‍പ്പര്യമുളളവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്കുളള സംഭാവനയായി ഇത് നല്‍കാനുളള ഓപ്ഷന്‍ വെബ്‌സൈറ്റില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

''കഴിഞ്ഞ രണ്ടു മാസങ്ങളായി ട്രഷറി സംവിധാനങ്ങള്‍ പുതിയ സര്‍വ്വറിലേയ്ക്കു മാറ്റുന്നതിനുള്ള വളരെയേറെ തിരക്കുകള്‍ ഉണ്ടായിരുന്നു. പുതുക്കിയ ശമ്പളം ഡിഎ അരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട സോഫ്ട്‌വെയര്‍ പരിഷ്‌കരിക്കുന്ന നടപടികള്‍ കാരണം ശമ്പളം തിരിച്ചു നല്‍കേണ്ട സോഫ്ട്‌വെയര്‍ പരിഷ്‌കരണം അല്‍പ്പം വൈകിയിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ഇതിനായുള്ള സംവിധാനം നിലവില്‍ വരും. മെയ് മാസത്തെ ശമ്പള ബില്ലുകള്‍ മാറിയതിനു ശേഷം ശേഷം ആദ്യ ഗഡു വിതരണം ചെയ്യും''- അദ്ദേഹം വ്യക്തമാക്കി.

മാറ്റിവച്ച ശമ്പളത്തിന്റെ ഗഡുക്കള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കാമെന്ന് എന്‍ജിഒ യൂണിയനാണ് സമ്മതമറിയിച്ചത്. അതിന് തിരികെ നല്‍കുന്ന അഞ്ച് ഗഡുക്കളില്‍ നിന്ന് താത്പര്യമുള്ള അത്രയും ഗഡുക്കള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാനുള്ള സമ്മതപത്രം എഴുതി നല്‍കണം. സമ്മതപത്രം ഡിഡിഒ പരിശോധിച്ച് സമ്മതം തന്ന ഗഡുക്കള്‍ പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണം.