മുന്നാക്ക വകുപ്പിനും മന്ത്രിക്കുമുള്ള ശുപാര്‍ശ പിന്നാക്കക്കാരെ പടിക്കു പുറത്തുനിര്‍ത്താനെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2022-03-11 05:39 GMT

ജിദ്ദ: സംസ്ഥാനത്തെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാരുടെ സാമൂഹ്യാവസ്ഥ പഠിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ റിപോര്‍ട്ട് വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ജാതീയമായ ധ്രുവീകരണത്തിനും പിന്നാക്ക സമുദായങ്ങളെ ഉദ്യോഗപദവികളില്‍ നിന്നും പടിക്കു പുറത്ത് നിര്‍ത്താനുമുള്ള പരിപാടിയുടെ തുടര്‍ച്ചയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

മാറിമാറി ഭരിച്ച സര്‍ക്കാറുകളുടെ തണലില്‍ പി.എസ്.സിയെ ദുരുപയോഗം ചെയ്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായും ജനസംഖ്യാനുപാതികമായും ലഭിക്കേണ്ട ആയിരക്കണക്കിന് ഉദ്യോഗപദവികള്‍ നഷ്ടപ്പെടുത്തിയത് ഇപ്പോഴും നികത്തിക്കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംവരണവും സ്‌കോളര്‍ഷിപ്പും വ്യവസ്ഥാപിതമായി നടപ്പില്‍ വരുത്താന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് സവര്‍ണപ്രീണനത്തിന്റെ തുടര്‍നടപടിയായി കമ്മീഷനെ നിയോഗിച്ചതും അവര്‍ സമര്‍പ്പിച്ച പ്രത്യേക വകുപ്പിനും മന്ത്രിക്കും വേണ്ടിയുള്ള ശുപാര്‍ശയെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് കോയിസ്സന്‍ ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ തമ്പാറ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ബ്ലോക്ക് ഭാരവാഹികളായ അബ്ദുല്‍ കലാം ചിറമുക്ക്, ഷാഫി മലപ്പുറം, റാസി കൊല്ലം, യാഹുട്ടി തിരുവേഗപ്പുറ, റഫീഖ് പഴമള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.