പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ലേയിലെ ജനറല്‍ ആശുപത്രി തന്നെ, ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് കരസേന

Update: 2020-07-04 12:45 GMT

ന്യൂഡല്‍ഹി: 2020 ജൂലൈ 03 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച ലേയിലെ ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നത് അപകീര്‍ത്തികരവും തെളിവില്ലാത്തതുമായ ആരോപണങ്ങളാണെന്ന് ഇന്ത്യന്‍ കരസേന. പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ലേയിലെ ജനറല്‍ ആശുപത്രിതന്നെയെന്നും സന്ദര്‍ശനത്തെ കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സേന അറിയിച്ചു.

നമ്മുടെ ധീരരായ സായുധ സേനയ്ക്കു ലഭിക്കുന്ന ചികില്‍സയെ സംബന്ധിച്ച് ഊഹങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. സായുധ സേന അവരുടെ ഉദ്യോഗസ്ഥര്‍ക്ക്് ഏറ്റവും മികച്ച ചികില്‍സയാണ് നല്‍കുന്നത്. 100 കിടക്കകള്‍ കൂടി ചേര്‍ത്ത് അടിയന്തര സാഹചര്യത്തില്‍ വിപുലീകരിച്ച ആ വാര്‍ഡ് ജനറല്‍ ആശുപത്രി സമുച്ചയത്തിന്റെ ഭാഗമാണെന്നും സേന വിശദീകരിക്കുന്നു.

കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം ജനറല്‍ ആശുപത്രിയുടെ ചില വാര്‍ഡുകള്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളായി മാറ്റേണ്ടതായി വന്നു. അതിനാല്‍, ആശുപത്രിയെ കൊവിഡ് ചികില്‍സാ ആശുപത്രിയായി നാമകരണം ചെയ്തതപ്പോള്‍ തന്നെ, പരിശീലന ഓഡിയോ വീഡിയോ ഹാളായി ഉപയോഗിച്ചുവന്ന ഹാള്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റുകയാണു ചെയ്തത്.

ഗാല്‍വാനില്‍ നിന്ന് ക്വാറന്റീനില്‍ കഴിയുന്നതിന് എത്തിയ പരിക്കേറ്റ സൈനികരെ അവിടെയാണ് താമസിപ്പിച്ചിരിക്കുന്നത്. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവനെയും ആര്‍മി കമാന്‍ഡറും പരിക്കേറ്റ സൈനികരെ അതേ സ്ഥലത്ത് സന്ദര്‍ശിച്ചിട്ടുണ്ട് എന്നും സേന വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം നാടകമാണെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.  

Tags:    

Similar News